കന്യാകുമാരി: ബീച്ചിൽ സാഹസികത നടത്തിയ യുവാക്കളുടെ വാഹനം കടലിൽ താഴ്ന്നു. മണ്ണിൽ താഴ്ന്ന വാഹനത്തെ പ്രദേശവാസികളുടെ ശ്രമഫലമായി കരക്കെത്തിച്ചു. കന്യാകുമാരി ജില്ലയിലെ കരുങ്കലിനടുത്തുള്ള മിഡാലം ബീച്ചിലാണ് യുവാക്കൾ താർ ജീപ്പുമായി സാഹസിക യാത്ര നടത്തിയത്. തിരമാലകൾക്കിടയിലൂടെ യുവാക്കൾ വാഹനം വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
തിരകൾക്കിടയിലൂടെ അതിവേഗത്തിൽ പാഞ്ഞ ജീപ്പിന്റെ ചക്രങ്ങൾ തീരത്തെ മണലിൽ കുടുങ്ങിപ്പോവുകയായിരുന്നു. വാഹനം അവിടെ നിന്ന് കയറ്റാൻ യുവാക്കൾ പലവട്ടം ശ്രമിച്ചെങ്കിലും വാഹനം കൂടുതൽ ആഴത്തിൽപ്പെടുകയും കടലിലേക്ക് നിരങ്ങിയിറങ്ങുകയുമായിരുന്നു. തുടർന്ന്, സംഭവം അറിഞ്ഞെത്തിയ മത്സ്യത്തൊഴിലാളികളും പ്രദേശവാസികളും ചേർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനോടുവിൽ കടലിൽ മുങ്ങിക്കൊണ്ടിരുന്ന ജീപ്പിനെ കയറുകൾ കെട്ടി സുരക്ഷിതമായി കരയിലേക്ക് എത്തിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇങ്ങനെ അപകടകരമായ രീതിയിൽ തീരപ്രദേശങ്ങളിലൂടെ പൊതുജനങ്ങളും വിനോദസഞ്ചാരികളും സാഹസിക യാത്രകൾ നടത്തരുതെന്നും കോസ്റ്റ് ഗാർഡും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ബീച്ചിലൂടെ ജീപ്പ് ഓടിച്ച യുവാക്കൾ മദ്യപിച്ചാണ് സാഹസിക യാത്ര നടത്തിയതെന്ന് പ്രദേശവാസികൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.