ന്യൂഡല്‍ഹി: പാകിസ്താനില്‍ നടക്കുന്ന സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട മേഖല സമ്മേളനത്തില്‍നിന്ന് ഇന്ത്യയും ബംഗ്ളാദേശും ഇറാനും പിന്മാറി.
ഇസ്ലാമാബാദില്‍ നടക്കുന്ന മൂന്നുദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം സമ്മേളനം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സമ്മേളനത്തിനുള്ള ഇന്ത്യന്‍ പ്രതിനിധിസംഘം യാത്ര റദ്ദാക്കുകയായിരുന്നു.
സംഘത്തലവന് ഭക്ഷ്യവിഷബാധയേറ്റതുമൂലമാണ് യാത്ര മാറ്റിവെച്ചതെന്നായിരുന്നു വിശദീകരണം. എന്നാല്‍, ആഗോളതലത്തില്‍ പാകിസ്താനെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിന്‍െറ ഭാഗമാണ് ഇന്ത്യന്‍ നടപടിയെന്ന് കരുതുന്നു. പാകിസ്താന്‍ ശാസ്ത്ര സാങ്കേതിക മന്ത്രാലയമാണ് പരിപാടി സംഘടിപ്പിച്ചത്. ഏഷ്യന്‍ ആന്‍ഡ് പസഫിക് സെന്‍റര്‍ ഫോര്‍ ട്രാന്‍സ്ഫര്‍ ഓഫ് ടെക്നോളജിയില്‍ അംഗങ്ങളായ 14 രാജ്യങ്ങളാണ് സമ്മേളന പ്രതിനിധികള്‍. ഇന്ത്യക്കൊപ്പം ബംഗ്ളാദേശും ഇറാനും സമ്മേളനം ബഹിഷ്കരിച്ചു. ചൈന, ഫിജി, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, ദക്ഷിണ കൊറിയ, ശ്രീലങ്ക, തായ്ലന്‍ഡ്, വിയറ്റ്നാം, പാകിസ്താന്‍, സമോവ എന്നീ രാജ്യങ്ങള്‍ പങ്കെടുത്തു. ഇസ്ലാമാബാദില്‍ കഴിഞ്ഞ നവംബറില്‍ നിശ്ചയിച്ചിരുന്ന സാര്‍ക് സമ്മേളനവും ഇന്ത്യ ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.