കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, ഇവിടെ നടക്കേണ്ടത് ഹിറ്റ്‌ലർ നിയമവാഴ്ചയല്ല’; കേന്ദ്ര സർക്കാറിനെതിരെ ഡി.കെ ശിവകുമാർ

ബെംഗളൂരു: ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പരിചയപ്പെടുത്തുന്നതിനുമുമ്പ് പ്രതിപക്ഷവുമായി ചർച്ച നടത്താത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും ഹിറ്റ്‌ലറുടെ ഭരണമല്ല ഇവിടെ നടക്കേണ്ടെതെന്നും അദ്ദേഹം പറഞ്ഞു. ലോകസഭ സീറ്റുകളുടെ എണ്ണം 543ൽനിന്ന് 850 ആയി ഉയർത്താൻ ലക്ഷ്യമിട്ടുള്ള 13-ാം ഭരണഘടന ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തമിഴ്‌നാട്, പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പുകൾ നടക്കുന്ന വേളയിൽ ഇത്തരമൊരു ബിൽ കൊണ്ടുവന്നതിനെ ശിവകുമാർ ചോദ്യം ചെയ്തു. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട നിർണായകമായ ഈ നീക്കം എല്ലാവരെയും വിശ്വാസത്തിലെടുത്തു വേണമായിരുന്നു നടപ്പിലാക്കാൻ. തെരഞ്ഞെടുപ്പ് മധ്യേ മണ്ഡലങ്ങളുടെ ഘടന മാറ്റാൻ ശ്രമിക്കുന്നത് ജനാധിപത്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വനിത സംവരണ ബിൽ കോൺഗ്രസിന്റെ ദീർഘകാലമായുള്ള ആശയമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. വനിത സംവരണം കോൺഗ്രസിന്റെ കുഞ്ഞാണ്. എന്നാൽ അത് അവതരിപ്പിക്കാൻ അനുയോജ്യമായ സമയമായിരുന്നില്ല ഇപ്പോൾ. പ്രതിപക്ഷവുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി ബിൽ കൊണ്ടുവരുന്നത് ശരിയല്ലെന്നും ഡി.കെ ശിവകുമാർ പറഞ്ഞു. ലോക്സഭയിൽ ബിൽ പരാജയപ്പെട്ടത് ഇന്ത്യ സഖ്യത്തിന്റെ വിജയമാണെന്ന് പറഞ്ഞ അദ്ദേഹം, ബില്ലിനെ എതിർത്ത പാർലമെന്റ് അംഗങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

ഏപ്രിൽ 16 മുതൽ 18 വരെ നടന്ന പ്രത്യേക സമ്മേളനത്തിലാണ് 131ാം ഭരണഘടന ഭേദഗതി ബിൽ ചർച്ചക്കെടുത്തത്. മണ്ഡല പുനർനിർണയ പ്രക്രിയയിൽ പ്രതിഷേധിച്ച് 'ഇന്ത്യ' സഖ്യം വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നതോടെ ബിൽ പരാജയപ്പെടുകയായിരുന്നു. ലോക്സഭയിൽ 298 വോട്ടുകൾ അനുകൂലമായി ലഭിച്ചെങ്കിലും എതിർത്തവരുടെ വോട്ടുകൾ 230 എണ്ണമായിരുന്നു. തുടർന്ന് ഭരണഘടന ഭേദഗതിക്ക് ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ബിൽ തള്ളി. ഇതേത്തുടർന്ന് ഇതുമായി ബന്ധപ്പെട്ട മറ്റ് രണ്ട് ബില്ലുകളായ മണ്ഡല പുനർനിർണയ ബില്ലും കേന്ദ്രഭരണ പ്രദേശ നിയമ ഭേദഗതി ബില്ലും കേന്ദ്ര സർക്കാർ പിൻവലിക്കുകയായിരുന്നു.

Tags:    
News Summary - 'India is a democratic country, what needs to happen here is not Hitler's rule of law'; DK Shivakumar against the central government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.