ന്യൂഡൽഹി: രാജ്യവ്യാപക ലോക്ഡൗൺ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വി ളിച്ച മുഖ്യമന്ത്രിമാരുടെ യോഗം തുടങ്ങി. വിഡിയോ കോൺഫറൻസിലൂടെയാണ് ചർച്ച. യോഗത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തില്ല. പകരം ചീഫ് സെക്രട്ടറി ടോം ജോസാണ് സംസ്ഥാനത്തെ പ്രതിനിധീകരിച്ച് യോഗത്തിൽ പങ്കെടുത്തത്. ഇത്തവണ കേരളത്തിന് സംസാരിക്കാനുള്ള അവസരമില്ലാത്തതിനാലാണ് മുഖ്യമന്ത്രി പങ്കെടുക്കാതിരുന്നത്. കഴിഞ്ഞ തവണത്തെ യോഗത്തിൽ സംസാരിക്കാൻ അവസരംലഭിക്കാതിരുന്ന സംസ്ഥാനങ്ങൾക്കാണ് ഇന്ന് അവസരം ലഭിച്ചത്. സംസ്ഥാനത്തിൻെറ നിലപാട് കേന്ദ്രത്തിന് എഴുതി നൽകിയിട്ടുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് നേരത്തേ രണ്ട് തവണ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസ് നടത്തിയിരുന്നു. മാർച്ച് 24നാണ് നരേന്ദ്രമോദി 21 ദിവസത്തെ രാജ്യവ്യാപക ലോക്ഡൗൺ പ്രഖ്യാപിച്ചത്. പിന്നീട് ഇത് മെയ് മൂന്ന് വരെ നീട്ടുകയായിരുന്നു.
ലോക്ഡൗൺ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി മാർച്ച് 20ന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. മുഖ്യമന്ത്രിമാരുമായി മോദി ഒടുവിൽ ബന്ധപ്പെട്ടത് ഏപ്രിൽ 11നാണ്. 21 ദിന ലോക്ഡൗണിന് പിന്തുണ നൽകിയതിന് മോദി മുഖ്യമന്ത്രിമാർക്ക് നന്ദി അറിയിച്ചിരുന്നു.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിൻെറ കണക്കനുസരിച്ച് രാജ്യത്ത് 26,917 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 5,914 പേർ രോഗമുക്തരായി. 826 പേരാണ് മരണത്തിന് കീഴടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.