ബംഗളൂരു: ഗുജറാത്തിലെ വഡോദരയിലെ പട്ടേൽപ്രതിമക്ക് പിന്നാലെ രാഷ്ട്രീയലക്ഷ്യവുമായി കർണാടകയിൽ കൂറ്റൻ കെംപെഗൗഡ പ്രതിമയൊരുക്കി ബി.ജെ.പി സർക്കാർ. ബംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ 23 ഏക്കർ ഉദ്യാനത്തിലാണ് ബംഗളൂരു നഗരശിൽപിയായ നാടപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്. പ്രതിമ പ്രധാനമന്ത്രി മോദി വെള്ളിയാഴ്ച അനാച്ഛാദനംചെയ്തു.
1537ൽ സ്ഥാപിതമായ വിജയനഗര സാമ്രാജ്യത്തിന്‍റെ ഭരണാധികാരിയായിരുന്നു കെംപെഗൗഡ. പഴയ മൈസൂരുവിലും തെക്കൻ കർണാടകയുടെ മറ്റ് ഭാഗങ്ങളിലും പ്രബലരായ വൊക്കലിഗ സമുദായത്തിന്‍റെ വീരപുരുഷനാണ് ഇദ്ദേഹം. സംസ്ഥാനത്ത് ഏറെ രാഷ്ട്രീയസ്വാധീനമുള്ള വൻ ഭൂവുടമകളാണ് വൊക്കലിഗർ.
വോട്ടുബാങ്ക് ലക്ഷ്യമിട്ട് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയാണ് 2019ൽ 100 കോടി രൂപ വകയിരുത്തി പ്രതിമ സ്ഥാപിക്കാൻ തീരുമാനമെടുത്തത്. 'സമൃദ്ധിയുടെ ശിൽപം' എന്ന് വിശേഷിപ്പിക്കുന്ന പ്രതിമ വേൾഡ് ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടംപിടിച്ചിട്ടുണ്ട്. ഒരു നഗരശിൽപിയുടെ വെങ്കലത്തിൽ നിർമിച്ച ഏറ്റവും വലിയ പ്രതിമയെന്ന റെക്കോഡാണിത്.
പത്തുനില കെട്ടിടത്തിന്‍റെ ഉയരമാണ് പ്രതിമക്ക്, 220 ടൺ ഭാരം (2,20,000 കിലോ). പ്രതിമയിലെ വാളിന് മാത്രം 400 കിലോ തൂക്കമുണ്ട്. കർണാടകയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച മണ്ണുപയോഗിച്ചുള്ള തീം പാർക്ക് പ്രതിമക്ക് സമീപത്ത് ഒരുക്കും.
അതേസമയം, പ്രതിമയിലൂടെ വൊക്കലിഗ സമുദായക്കാരെ പാട്ടിലാക്കാമെന്നത് ബി.ജെ.പിയുടെ വ്യാമോഹമാണെന്നും ജനം രാഷ്ട്രീയ ഗിമ്മിക്കുകളിൽ വിശ്വസിക്കുന്നില്ലെന്നും വൊക്കലിഗ സമുദായക്കാരനും മുൻ മുഖ്യമന്ത്രിയും ജനതാദൾ -എസ് നിയമസഭാ കക്ഷി നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പ്രതികരിച്ചു.
ഗുജറാത്തിലെ സർദാർ വല്ലഭ്ഭായ് പട്ടേലിന്‍റെ 'ഏകതാശിൽപം' രൂപകൽപന ചെയ്ത രാം വി സുതർ ആണ് കെംപെഗൗഡ പ്രതിമയും നിർമിച്ചത്. 597 അടി (182 മീറ്റർ) ആണ് പട്ടേൽ പ്രതിമക്കുള്ളത്. 2989 കോടി രൂപ ചെലവഴിച്ചുള്ള പട്ടേൽപ്രതിമ 2018ലാണ് മോദി ഉദ്ഘാടനംചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.