ജയ്പൂർ: വ്യോമസേനാ താവളത്തിലെ അതീവ രഹസ്യങ്ങൾ പാകിസ്താൻ ഏജന്റുകൾക്ക് ചോർത്തി നൽകിയ സിവിൽ ഉദ്യോഗസ്ഥൻ അറസ്റ്റിൽ. അസമിലെ ചബുവ എയർഫോഴ്സ് സ്റ്റേഷനിൽ മൾട്ടി ടാസ്കിങ് സ്റ്റാഫ് ആയി ജോലി ചെയ്തിരുന്ന പ്രയാഗ്‌രാജ് സ്വദേശി സുമിത് കുമാറിനെയാണ് (36) രാജസ്ഥാൻ ഇന്റലിജൻസും എയർഫോഴ്സ് ഇന്റലിജൻസും ചേർന്ന് പിടികൂടിയത്.
2023 മുതൽ സുമിത് കുമാർ പാകിസ്താൻ ഇന്റലിജൻസ് ഏജന്റുകളുമായി സമ്പർക്കം പുലർത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന് പകരമായി വൻ തുക പ്രതിഫലമായി കൈപ്പറ്റിയെന്നും സുമിത് അന്വേഷണ സംഘത്തോട് പറഞ്ഞു.
വ്യോമസേനാ താവളത്തിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സുമിത് യുദ്ധവിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച വിവരങ്ങൾ, മിസൈൽ പ്രതിരോധ സംവിധാനങ്ങളുടെ വിശദാംശങ്ങൾ, അസമിലെ ചബുവ, ബിക്കാനീറിലെ നാൽ എയർഫോഴ്സ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ തുടങ്ങിയ സുപ്രധാന വിവരങ്ങൾ കൈമാറിയതായി കണ്ടെത്തി. കൂടാതെ സ്വന്തം പേരിലുള്ള സിം കാർഡുകൾ ഉപയോഗിച്ച് പാക് ഏജന്റുകൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമിച്ചു നൽകിയിട്ടുമുണ്ട്.
കഴിഞ്ഞ ജനുവരിയിൽ ജയ്‌സാൽമീറിൽ നിന്ന് ജബ്ററാം എന്നയാളെ രാജസ്ഥാൻ ഇന്റലിജൻസ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിന്റെ പങ്ക് വെളിപ്പെട്ടത്. തുടർന്ന് മാസങ്ങളോളം ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ചബുവയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് ജയ്പൂരിലെത്തിക്കുകയായിരുന്നു.
രാജ്യത്തെ പ്രതിരോധ മേഖലകളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാക് ചാരശൃംഖലയെ തകർക്കുന്നതിൽ സുമിതിന്റെ അറസ്റ്റ് നിർണ്ണായകമാണെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ച മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താൻ വിവിധ അന്വേഷണ ഏജൻസികൾ സംയുക്തമായി പരിശോധന തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.