ന്യൂഡല്‍ഹി: 5000 കോടിരൂപയുടെ ഹൊവിറ്റ്സര്‍ തോക്കിടപാടിന് ഇന്ത്യ-അമേരിക്ക ധാരണ. 1980കളില്‍ വിവാദമുണ്ടാക്കിയ ബൊഫോഴ്സ് തോക്കിടപാടിനുശേഷം ഇന്ത്യയുടെ ആദ്യ സുപ്രധാന തോക്ക് വ്യാപാര കരാറാണിത്. 145 എം 777 ഹൊവിറ്റ്സര്‍ തോക്കുകളാണ് ഇന്ത്യ അമേരിക്കയില്‍നിന്ന് വാങ്ങുന്നത്. സുരക്ഷയുമായി ബന്ധപ്പെട്ട കാബിനറ്റ് കമ്മിറ്റിയാണ് അടുത്തിടെ ഇടപാടിന് അംഗീകാരം നല്‍കിയത്. ബുധനാഴ്ച ഡല്‍ഹിയില്‍ തുടങ്ങിയ 15ാമത് ഇന്ത്യ-അമേരിക്ക സൈനിക സഹകരണ സംഘം (എം.സി.ജി) ദ്വിദിന യോഗത്തിലാണ് ഇതു സംബന്ധിച്ച് ധാരണപത്രത്തില്‍ ഇന്ത്യ ഒപ്പുവെച്ചത്.
അരുണാചല്‍ പ്രദേശിലും ലഡാക്കിലും വിന്യസിക്കുന്നതിനായാണ് തോക്കുകള്‍ വാങ്ങുന്നതെന്ന് കാണിച്ച് ഇന്ത്യ, അമേരിക്കക്ക് താല്‍പര്യപത്രം നല്‍കിയിരുന്നു. ഇതിന് മറുപടിയായി അമേരിക്ക താല്‍പര്യ സ്വീകാര്യപത്രം നല്‍കി. തുടര്‍ന്ന് ജൂണില്‍ പ്രതിരോധമന്ത്രാലയം തോക്കിടപാടിന്‍െറ നിബന്ധനകളും വ്യവസ്ഥകളും പരിശോധിച്ച് അംഗീകാരം നല്‍കുകയായിരുന്നു. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രതിരോധ ഉപകരണ നിര്‍മാണ കമ്പനികളിലൊന്നായ ബി.എഇ (ബ്രിട്ടീഷ് ഏറോസ്പേസ്) സിസ്റ്റംസ് ആണ് ഹൊവിറ്റ്സര്‍ തോക്കിന്‍െറ നിര്‍മാതാക്കള്‍.
എന്നാല്‍, മള്‍ട്ടിനാഷനല്‍ കമ്പനിയായ ബി.എഇക്ക് ഹൊവിറ്റ്സര്‍ തോക്കിന്‍െറ 75 ശതമാനം നിര്‍മാണഭാഗങ്ങളും നല്‍കുന്നത് അമേരിക്കയാണ്. 145 തോക്കുകളില്‍ രണ്ടെണ്ണം ആറുമാസത്തിനകം ഇന്ത്യക്ക് ലഭിക്കും. തുടര്‍ന്ന് 25 എണ്ണം നിര്‍മാണം പൂര്‍ത്തിയാകുന്ന മുറക്ക് വിമാന മാര്‍ഗം എത്തിക്കും. ബാക്കി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനാണ് കരാറിലെ വ്യവസ്ഥ. എം.സി.ജിയുടെ ഡല്‍ഹിയില്‍ തുടങ്ങിയ യോഗത്തില്‍ യു.എസ് മറീന്‍ കോര്‍പ്സ് ഫോഴ്സ്സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ഡേവിഡ് എച്ച് ബെര്‍ഗറും എയര്‍മാര്‍ഷല്‍ എ.എസ്. ഭോണ്‍സ്ലെയുമാണ് സംയുക്തമായി അധ്യക്ഷത വഹിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.