ന്യൂഡൽഹി: കാർഷിക-വ്യവസായ മേഖലകളിലുള്ള തൊഴിലാളികൾ സ്വദേശത്തേക്ക് എത്താൻ കൂട്ട പലായനം നടത്തുന്നത് തടയണമെന്ന് ആഭ്യന്തര മന്ത്രാലയം. കോവിഡ്-19 രാജ്യത്ത് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം പലായനങ്ങൾ ഗുരുതര സ്ഥിതിയിലേക്കെത്തിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളെ അറിയിച്ചു.
അടിയന്തരമായി ഇത്തരം യാത്രകൾ നിർത്തിവെപ്പിച്ച് അവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു. അവശ്യ സംവിധാനങ്ങൾ മാത്രം മാറ്റിനിർത്തി രാജ്യം 21 ദിവസത്തേക്ക് അടച്ചിടാൻ പ്രധാനമന്ത്രി ഉത്തരവിട്ടതോടെയാണ്, യാത്രാസംവിധാനങ്ങളില്ലാതെ തൊഴിലാളികൾ കൂട്ട പലായനം ചെയ്യേണ്ടിവരുന്നത്. ഇവർ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങളിൽതന്നെ തുടർന്നും തങ്ങാൻ ഉത്തരവിട്ട് ആവശ്യമായ ഭക്ഷണം എത്തിക്കുകയാണ് വേണ്ടതെന്ന് നിർദേശിച്ചിട്ടുണ്ട്. ജനങ്ങൾക്ക് ജീവിക്കാൻ ആവശ്യമായ ഭക്ഷണ ഉൽപന്നങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കണം.
വിദ്യാർഥികളും തൊഴിലാളികളും താമസിക്കുന്ന ഹോസ്റ്റലുകൾ അടച്ചുപൂട്ടരുത്. നിലവിൽ താമസിക്കുന്ന സ്ഥലങ്ങളിൽതന്നെ തുടരാൻ നിർദേശിക്കണമെന്നും കേന്ദ്രം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.