ദിസ്പൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിതാവിനെതിരായ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ പരാമര്‍ശത്തിന് മറുപടിയുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കോൺഗ്രസുകാരുടെ ഭയാനകമായ പരാമർശങ്ങൾ രാജ്യം പൊറുക്കില്ലെന്ന് അദ്ദേഹം ആരോപിച്ചു.
"പ്രധാനമന്ത്രിയുടെ പിതാവിനെ പരിഹസിച്ചുള്ള പവൻ ഖേരയുടെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസിലെ ഉന്നതരുടെ അറിവോടുകൂടെ നടന്നതാണ്. സാധാരണക്കാരനായ ഒരാള്‍ പ്രധാനമന്ത്രിയായതിലുള്ള അവജ്ഞയില്‍ നിന്നുണ്ടായ പരാമർശമാണിത്. പ്രധാനമന്ത്രിക്കെതിരായ ഇത്തരം പരാമര്‍ശങ്ങള്‍ രാജ്യം ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല"- ഹിമന്ത ബിശ്വ ശര്‍മ ട്വീറ്റ് ചെയ്തു.
പ്രധാനമന്ത്രിയുടെ പരേതനായ പിതാവിനെ കോൺഗ്രസ് നേതാവ് മനഃപൂർവം പരിഹസിച്ചുവെന്ന് ആരോപിച്ച് ബി.ജെ.പി നേതാവ് മുകേഷ് ശർമയുടെ പരാതിയിൽ ഉത്തർപ്രദേശ് പൊലീസ് തിങ്കളാഴ്ച ഖേരയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. കോൺഗ്രസ് നേതാക്കൾ ഉപയോഗിക്കുന്ന ഭാഷക്ക് ജനങ്ങൾ ബാലറ്റ് പെട്ടിയിലൂടെ മറുപടി നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
അദാനി- ഹിൻഡൻബർഗ് വിഷയത്തെക്കുറിച്ചുള്ള വാർത്താസമ്മേളനത്തിനിടെയായിരുന്നു ഖേരയുടെ പരാമർശം. നരേന്ദ്ര ഗൗതം ദാസ് മോദി എന്ന പേരിന് എന്താണ് പ്രശ്‌നമെന്ന് അദ്ദേഹം ചോദിച്ചു. ഗൗതം ദാസാണോ, ദാമോദർ ദാസാണോ?. പ്രധാനമന്ത്രിയുടെ പ്രവൃത്തികൾ ഗൗതം ദാസിന് സമാനമാണെന്നും ഖേര ട്വീറ്റ് ചെയ്തു. ദാമോദർ ദാസാണോ ഗൗതം ദാസാണോ എന്നതിൽ താൻ ശരിക്കും ആശയക്കുഴപ്പത്തിലായെന്ന് മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം ആവർത്തിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.