രാജ്യം മുഴുവൻ എന്നോടൊപ്പം നിന്നു, എല്ലാവർക്കും നന്ദി- ബി.എസ്.എഫ് ജവാന്‍റെ ഭാര്യ
ന്യൂഡൽഹി: പാകിസ്താന്റെ പിടിയിലായിരുന്ന ബി.എസ്.എഫ് ജവാൻ പി.കെ സാഹുവിനെ മോചിപ്പിച്ചതിൽ പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് ജവാന്‍റെ ഭാര്യ രജനി ഷാ. പ്രധാനമന്ത്രി മോദി ഉണ്ടെങ്കിൽ എല്ലാം സാധ്യമാണ്. പഹൽഗാം ആക്രമണം കഴിഞ്ഞ് 15-20 ദിവസത്തിനുള്ളിൽ അദ്ദേഹം 'ഓപ്പറേഷൻ സിന്ദൂറി'ലൂടെ പ്രതികാരം ചെയ്തു. ഇപ്പോൾ അദ്ദേഹം എന്റെ സിന്ദൂരവും തിരികെ നൽകി. കൈകൾ കൂപ്പി ഹൃദയത്തിൽ നിന്നുള്ള നന്ദി ഞാൻ അറിയിക്കുന്നു. രജനി ഷാ പറഞ്ഞു. രാവിലെ ഒരു ഓഫീസറിൽ നിന്ന് കോൾ വന്നിരുന്നു. ശേഷം പി.കെ സാഹുവും തന്നെ വിഡിയോ കോൾ ചെയ്തതായും അദ്ദേഹം ശാരീരികമായി ആരോഗ്യവാനാണെന്നും രജനി ഷാ കൂട്ടിച്ചർത്തു.
സംസ്ഥാന കേന്ദ്ര അധികാരികളുടെ പിന്തുണക്കും ബി.എസ്.എഫിന്‍റെ ഭാഗത്തുനിന്നുണ്ടായ ഇടപെടലിനും പി.കെ സാഹുവിന്‍റെ കുടുംബാംഗങ്ങൾ നന്ദി അറിയിച്ചു. 'എല്ലാവരുടെയും പിന്തുണ എനിക്കുണ്ടായിരുന്നു, രാജ്യം മുഴുവൻ എന്നോടൊപ്പം നിന്നു. എല്ലാവർക്കും കൂപ്പുകൈകളോടെ നന്ദി. നിങ്ങളുടെയെല്ലാം സഹായത്താൽ എന്റെ ഭർത്താവിന് ഇന്ത്യയിലേക്ക് മടങ്ങാൻ കഴിഞ്ഞു' രജനി ഷാ പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെ അറ്റാരി-അമൃത്സർ ചെക്പോസ്റ്റിൽ വെച്ചാണ് ബി.എസ്.എഫ് ജവാനെ കൈമാറിയത്. പ്രോട്ടോകോൾ പാലിച്ച് പൂർണമായും സമാധാനപരമായിട്ടായിരുന്നു മോചനമെന്നും ബി.എസ്.എഫ് അറിയിച്ചത്. പഞ്ചാബിലെ ഇന്ത്യാ- പാക് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ നിന്നാണ് ജവാനെ കസ്റ്റഡിയിലെടുത്തത്.
182-ാം ബറ്റാലിയന്‍ കോണ്‍സ്റ്റബിളായ പി.കെ സിങ്ങിനെയാണ് പഞ്ചാബ് അതിര്‍ത്തിയില്‍വെച്ച് പാക് റഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്തത്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിക്കിടയിലുള്ള സ്ഥലത്ത് കര്‍ഷകരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനിടെ അബദ്ധത്തില്‍ പി.കെ. സിങ് അതിര്‍ത്തി കടക്കുകയായിരുന്നു. ഇയാള്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കവേ പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.