ബെംഗളുരു: കർണാടക സഖ്യസർക്കാറിനെ അസ്ഥിരപ്പെടുത്താൻ ഒരു നീക്കവും നടത്തരുതെന്ന് ഡൽഹിയിൽ നിന്നും നിർദേശം ലഭിച്ചതായി കർണാടക മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ഞാൻ ഡൽഹിയിൽ നിന്നും തിരിച്ചെത്തിയതേയുള്ളു. സംസ്ഥാന സർക്കാറിനെതിരായ ഏതെങ്കിലും നീക്കത്തിൽ ഉൾപ്പെടാതിരിക്കാൻ ബി.ജെ.പി നേതാക്കൾ എന്നെ ഉപദേശിച്ചിട്ടുണ്ട്. സമയം വരുവോളം കാത്തിരിക്കാനാണ് ആവശ്യം. കോൺഗ്രസ്സും ജെ.ഡി.എസ്സും പരസ്പരം ഏറ്റുമുട്ടുകയും എന്തെങ്കിലും സംഭവിക്കുകയും ചെയ്യും- അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിമത കോൺഗ്രസ് എം.എൽ.എമാരെ അനുനയിപ്പിക്കുന്നതിനായി മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിർദേശത്തിൽ ഇനിയും സമവായമായില്ല. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന് ഒരു വിഭാഗം കോൺഗ്രസ് എം.എൽ.എമാരും നേതാക്കളും നിർദേശിച്ചപ്പോൾ സിദ്ധരാമയ്യ ഉൾപ്പെടെയുള്ളവർ നിലവിലെ ഒഴിവ് നികത്തിയുള്ള വിപുലീകരണം മതിയെന്ന നിലപാട് എടുത്തതോടെയാണ് പ്രശ്ന പരിഹാരം നീണ്ടുപോയത്.
ഇതേ തുടർന്ന് ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഹൈകമാൻഡിന് വിട്ടു. മന്ത്രിസഭ പുനഃസംഘടിപ്പിക്കണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയും. എന്നാൽ, മന്ത്രിസഭ വിപുലീകരണം നടത്തി അതൃപ്തർക്ക് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനങ്ങൾ നൽകാനാണ് കോൺഗ്രസ് ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.