ഹാഥറസ് കേസ് സി.ബി.ഐ ഏറ്റെടുത്തു

ലഖ്നോ: ഹാഥറസില്‍ ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. സംഭവത്തിൽ യു.പി സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. സി.ബി.ഐ. അന്വേഷണത്തിന് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുകയും ഇതിന്റെ ഭാഗമായി കത്ത് അയക്കുകയും ചെയ്തിരുന്നു.

കൂട്ട ബലാത്സംഗത്തിന് ഇരയായി ചികിത്സയിലായിരുന്ന പെണ്‍കുട്ടി സെപ്റ്റംബര്‍ 29ന് ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. എന്നാൽ ഇത് ദുരഭിമാനക്കൊലയായിരുന്നു എന്നാണ് ഇപ്പോൾ ഉത്തർപ്രദേശ് പൊലീസ് ഉയർത്തുന്ന വാദം. പെണ്‍കുട്ടിയുടെ മൃതദേഹം ഡൽഹിയിൽ നിന്ന് അര്‍ധ രാത്രിയില്‍ പൊലീസ് പറ്റ്നയിലെത്തിക്കുകയും മാതാപിതാക്കളെ പോലും കാണാൻ അനുവദിക്കാതെ തിടുക്കപ്പെട്ട് കത്തിച്ചതും ദേശീയതലത്തിൽ പ്രതിഷേധത്തിന് കാരണമായിരുന്നു.

സെപ്തംബര്‍ 14നായിരുന്നു ഹാഥറസ് പെണ്‍കുട്ടി വീടിനടുത്ത് വെച്ച് ക്രൂര പീഡനത്തിനിരയാക്കപ്പെട്ടത്. പ്രതികള്‍ കുട്ടിയുടെ നാവ് മുറിച്ചുകളയുകയും നട്ടെല്ല് തകര്‍ക്കുകയും ചെയ്തിരുന്നു. സന്ദീപ്, രാമു, ലവ്കുശ്, രവി എന്നിവരാണ് സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. സവര്‍ണ വിഭാഗമായ ഠാക്കുര്‍ സമുദായത്തില്‍ പെട്ടവരാണ് ഈ നാല് പേരും. സെപ്തംബര്‍ 29ന് കുട്ടി മരണപ്പെട്ടതിന് പിന്നാലെ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റവും ചുമത്തിയിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.