ന്യൂഡൽഹി: കർഷക പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരുടെ പാസ്പോർട്ട് റദ്ദാക്കാനൊരുങ്ങി ഹരിയാന പൊലീസ്. അംബാല ഡി.എസ്.പി ജോഗീന്ദർ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പൊതുമുതൽ നശിപ്പിക്കുന്നവരുടെ പാസ്പോർട്ടും വിസയും റദ്ദാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അക്രമത്തിൽ പങ്കെടുത്തവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. സി.സി.ടി.വിയിലൂടേയും ഡ്രോൺ കാമറകളിലൂടേയുമാണ് ഇവരെ തിരിച്ചറിഞ്ഞത്. ഇവരുടെ പാസ്പോർട്ടും വിസയും റദ്ദാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് അഭ്യർഥിക്കും. അതിനുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്ന് ജോഗീന്ദർ അറിയിച്ചു.
സംയുക്ത കിസാൻ മോർച്ച, കിസാൻ മസ്ദൂർ മോർച്ച എന്നിവർ ഡൽഹി ചലോ മാർച്ചുമായി മുന്നോട്ട് പോവുകയാണ്. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനിടെ ഹരിയാന പൊലീസ് സർവസന്നാഹങ്ങളും ഉപയോഗിച്ച് മാർച്ച് തടഞ്ഞുവെങ്കിലും പ്രതിഷേധത്തിൽ നിന്നും പിന്മാറാൻ ഇനിയും കർഷകർ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.