ബംഗളൂരു: മൂന്നു വയസ്സുകാരെൻറ തലമാത്രമാണ് മണ്ണിന് പുറത്തുള്ളത്, ഒന്നുമറിയാതെ ശരിയായി ശ്വസിക്കാൻപോലുമാകാതെ അവൻ അലമുറയിട്ട് കരയുകയാണ്. മണ്ണും ഉറുമ്പും മറ്റു പ്രാണികളും കയറാതിരിക്കാൻ ചെവിയിൽ പഞ്ഞി തിരുകിയിട്ടുണ്ട്. ശരീരമൊന്ന് അനങ്ങാൻ പോലും കഴിയാതെ ശ്വാസംമുട്ടി കുഞ്ഞ് കരയുമ്പോഴും ജന്മം നൽകിയ പിതാവും മാതാവും അവരുടെ ബന്ധുക്കളും സൂര്യഗ്രഹണം നോക്കി ചുറ്റുമിരിക്കുകയാണ്. പ്രാചീനകാലത്തോ സിനിമയിലോ നടന്ന സംഭവം അല്ലിത്. കർണാടകയിലെ കലബുറഗിയിലെ താജ് സുൽത്താൻപുർ ഗ്രാമത്തിലാണ് കരളലിയിപ്പിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്.
ഭിന്നശേഷിക്കാരായ കുട്ടികളെ മാതാപിതാക്കൾതന്നെയാണ് കഴുത്തോളം മണ്ണിൽ കുഴിച്ചിട്ടത്. കഴുത്തുമാത്രം പുറത്തായ മൂന്നുവയസ്സുകാരൻ പേടിച്ചരണ്ട് കരയുമ്പോഴും അതൊന്നും ശ്രദ്ധിക്കാതെ പ്രാർഥനയിലാണ് മാതാപിതാക്കൾ. സൂര്യഗ്രഹണ സമയത്ത് നടത്തുന്ന ഈ ദുരാചാരം ഭിന്നശേഷിക്കാരായ കുട്ടികളുടെ അസുഖം മാറുമെന്ന വിശ്വാസത്തിലാണ് അവരുടെ ജീവൻ പോലും അപകടമാക്കുംവിധം മണ്ണിലിറക്കിയത്. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ സംഭവം അറിഞ്ഞെത്തിയ ജനവാടി മഹിള സംഘതാനെ പ്രവർത്തകരാണ് കുട്ടികളെ രക്ഷപ്പെടുത്തിയത്. മണ്ണു നീക്കംചെയ്ത് രക്ഷപ്പെടുത്തുമ്പോഴേക്കും മൂന്നുവയസ്സുകാരൻ അബോധാവസ്ഥയിലായിരുന്നു. സമാനമായ രീതിയിൽ എട്ടും 11ഉം പ്രായമുള്ള കുട്ടികളെയും മണ്ണിൽ കുഴിച്ചിട്ടിരുന്നു.
രാവിലെ എട്ടിന് സൂര്യഗ്രഹണം തുടങ്ങിയപ്പോൾ മുതലാണ് മൂന്നു കുട്ടികളെയും മണ്ണിൽ കുഴിച്ചിട്ടത്. കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്. മാതാപിതാക്കൾക്കെതിരെ അന്ധവിശ്വാസ നിരോധന നിയമപ്രകാരം പൊലീസ് കേസെടുത്തു. കലബുറഗിയിലെ പല ഗ്രാമങ്ങളിലും ഈ അനാചാരം നടന്നുവെന്നാണ് റിപ്പോർട്ട്. വനിത സംഘടനകളും മനുഷ്യാവകാശ പ്രവർത്തകരും ഇടപെട്ട് മിക്കയിടങ്ങളിലും ഇത് തടഞ്ഞിരുന്നു. അതേസമയം, പലതരം ചികിത്സയിലും രോഗം ഭേദമാകാത്തതിനെ തുടർന്ന് കുട്ടികൾ എല്ലാവരെയുംപോലെ ഒാടിച്ചാടി നടക്കണമെന്നാഗ്രഹിച്ചാണ് ഇത്തരം ദുരാചാരം പിന്തുടരുന്നതെന്നാണ് സാമൂഹിക പ്രവർത്തകർ പറയുന്നത്.
ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കരുത്, പുറത്തിറങ്ങി നടക്കരുത് എന്നിങ്ങനെയുള്ള അന്ധവിശ്വാസങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും അതിനെല്ലാം അപ്പുറം മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്ന സംഭവമാണ് രോഗം ഭേദമാകുമെന്ന അന്ധവിശ്വാസത്തിൽ ഒന്നുമറിയാത്ത കുഞ്ഞുങ്ങളെ കഴുത്തോളം മണ്ണിൽ കുഴിച്ചിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.