ഗുജറാത്ത് തെരഞ്ഞെടുപ്പ് ഡിസംബറിൽ; വോട്ടെണ്ണൽ 18ന്
ന്യൂഡൽഹി: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് ഡിസംബറിൽ രണ്ടു ഘട്ടങ്ങളിലായി നടത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം. ഡിസംബർ 9, 14 തീയതികളിൽ വോട്ടെടുപ്പ് നടക്കും. ഡിസംബർ 18നാണ് വോട്ടെണ്ണൽ. ആദ്യ ഘട്ടത്തിൽ 19 ജില്ലകളിലെ 89 സീറ്റുകളിലും രണ്ടാം ഘട്ടത്തിൽ 14 ജില്ലകളിലെ 93 സീറ്റുകളിലുമാണ് വോട്ടെടുപ്പ്. 102 പോളിങ് സ്റ്റേഷനുകൾ വനിതകൾ നിയന്ത്രിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ എ.കെ ജ്യോതി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തെരഞ്ഞെടുപ്പിൽ വിവിപാറ്റ് സംവിധാനം ഉപയോഗിക്കുമെന്നും വിഭിന്ന ശേഷിക്കാർക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് മുൻഗണന നൽകുമെന്നും തെരഞ്ഞെടുപ്പ് കമീഷണർ വ്യക്തമാക്കി. പോളിങ് ബൂത്തുകളിൽ സി.സി.ടി.വി സ്ഥാപിക്കും. 50,128 പോളിങ് ബൂത്തുകൾ തയാറാക്കുമെന്നും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിൽ വന്നതായും കമീഷണർ അറിയിച്ചു.
182 നിയമസഭാ സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. 2012ലെ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം നേടിയ ബി.ജെ.പിയാണ് നിലവിൽ സംസ്ഥാനം ഭരിക്കുന്നത്.
വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷൻ ഒത്താശ ചെയ്യുന്നുവെന്ന ആരോപണം ശക്തമായ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ ഗുജറാത്തിലും ഹിമാചൽ പ്രദേശിലും ഒരുമിച്ച് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നു. ഇത്തവണ ഹിമാചലിലെ തീയതി മാത്രമാണ് ആദ്യം പ്രഖ്യാപിച്ചത്.
ഗുജറാത്തിൽ ജൂലൈയിലുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ തുടരുന്നതിനാലാണ് തീയതി പ്രഖ്യാപനം നീട്ടിയെതന്നാണ് കമീഷന്റെ വിശദീകരണം. ഇത് മുഖവിലക്കെടുക്കാൻ വിസമ്മതിച്ച കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ, ജനഹിതം എതിരാണെന്ന് മനസിലാക്കി സംസ്ഥാനത്ത് വികസന പദ്ധതികൾ പ്രഖ്യാപിക്കാൻ ബി.ജെ.പിക്ക് അവസരം ഒരുക്കുകയാണ് കമീഷൻ ചെയ്തതെന്ന് ആരോപിച്ചു. ഇതുസംബന്ധിച്ച വിവാദം രൂക്ഷമായതോടെയാണ് തീയതി പ്രഖ്യാപന സാധ്യത തെളിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.