ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനയായ ബജ്റംഗ്ദള്‍ മതപരിവര്‍ത്തനം ആരോപിച്ച് പ്രാര്‍ഥന തടസ്സപ്പെടുത്തിയ മുംബൈയിലെ ന്യൂലൈഫ് ഫെലോഷിപ് അസോസിയേഷന് അടക്കം നാല് ക്രിസ്ത്യന്‍ സംഘടനകൾക്ക് വിദേശ സംഭാവന സ്വീകരിക്കാൻ അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ഇന്ത്യയിലെ ചില സന്നദ്ധ സംഘടനകള്‍ക്ക് വിദേശ സംഭാവന നല്കുന്ന അമേരിക്ക കേന്ദ്രീകരിച്ചുള്ള രണ്ട് ദാതാക്കളെക്കുറിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്.സി.ആര്.എ) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണവും തുടങ്ങി.
ഇന്ത്യയിലെ ഇവാഞ്ചലിക്കല്‍ സംഘടനകള്‍ക്ക് സംഭാവന നല്കുന്ന സെവന്ത് ഡേ അഡ്വൻറിസ്റ്റ് ചര്‍ച്ച്, ബാപ്റ്റിസ്റ്റ് ചര്‍ച്ച് എന്നിവയെക്കുറിച്ച് പരാതികളുയര്‍ന്ന അടിസ്ഥാനത്തിലാണ് അന്വേഷണമെന്ന് ഒൗദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. ന്യൂലൈഫ് ഫെലോഷിപ് അസോസിയേഷന് പുറമെ ഝാര്‍ഖണ്ഡിലെ നോര്‍ത്തേണ്‍ ഇവാഞ്ചലിക്കല്‍ ലൂഥറന്‍ ചര്‍ച്ച്, ഇ.എന്‍.ഡബ്ല്യു.ജി ഇവാഞ്ചലിക്കല്‍, മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ച് അസോസിയേഷന് എന്നീ സംഘടനകളെയാണ് സംഭാവന വാങ്ങുന്നതില്‍നിന്ന് വിലക്കിയത്.
വിശ്വ ഹിന്ദു പരിഷത്തിെൻറ യുവജന വിഭാഗമായ ബജ്റംഗ്ദള്‍ മുംബൈയിലെ ന്യൂ ലൈഫ് ഫെലോഷിപ് അസോസിയേഷനു നേരെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലും ഈ വര്‍ഷം ഏപ്രിലിലുമായി രണ്ടുതവണ കൈയേറ്റം നടത്തിയിരുന്നു. മതപരിവര്‍ത്തനത്തിനാണ് ഇവർ പ്രാര്‍ഥനാ യോഗം നടത്തുന്നതെന്ന് ആരോപിച്ചായിരുന്നു അതിക്രമം. ഇതിനെതിരെ അസോസിയേഷന് മുംബൈ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.
ന്യൂസിലന്‍ഡിലെ ന്യൂലൈഫ് ചര്‍ച്ചസ് മിഷനറിമാര്‍ 1964ല്‍ സ്ഥാപിച്ചതാണ് മുംബൈയിലെ അസോസിയേഷന്. 1952ല്‍ സ്ഥാപിതമായതാണ് മണിപ്പൂരിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചസ് അസോസിയേഷന്. മോദി സര്‍ക്കാർ നടപടിയെക്കുറിച്ച് പ്രതികരിക്കാന്‍ ഒരു ക്രിസ്ത്യന്‍ സംഘടനയും തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.