ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ആരോപണങ്ങളുമായി ഉപരാഷ്ട്രപതി ജഗദീപ് ധൻകർ. മറ്റ് രാജ്യങ്ങളിലേക്ക് പോയി ഇന്ത്യയെ ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാനധിയുടെ ബ്രിട്ടനിലെ പ്രസംഗങ്ങൾ ഉദ്ദേശിച്ചായിരുന്നു ധൻകറിന്‍റെ പ്രസ്താവന. ഇന്ത്യയിൽ ജനാധിപത്യം അപകടത്തിലാണെന്ന് രാഹുൽ ബ്രിട്ടനിൽ പ്രസംഗിച്ചിരുന്നു. ഇതിനെതിരെ രൂക്ഷമായ ഭാഷയിലാണ് ബി.ജെ.പി നേതാക്കൾ പ്രതികരിച്ചത്. നെറ്റ്‌വർക്ക് 18-ന്റെ റൈസിംഗ് ഇന്ത്യ പരിപാടിയിൽ സംസാരിക്കവെയാണ് രാഹുലിനെതിരെ ഉപരാഷ്ട്രപതിയുടെ പ്രതികരണം.
നീതിന്യായ വ്യവസ്ഥയിൽ ഇന്ത്യ അഭിമാനിക്കുന്നുവെന്ന് ധൻകർ പറഞ്ഞു. "ആരെങ്കിലും അപകീർത്തിക്കുറ്റം ആരോപിക്കുമ്പോൾ ആശ്വാസം നൽകാനും മിന്നൽ വേഗത്തിൽ പ്രവർത്തിക്കാനും കഴിയുന്ന ഒരു സുപ്രീം കോടതിയെ ഈ ഭൂമിയിൽ എവിടെയാണ് നിങ്ങൾക്ക് ലഭിക്കുക? ഓവർടൈം ഇരിക്കുന്ന ഒരു സുപ്രീം കോടതി നിങ്ങൾക്ക് എവിടെ ലഭിക്കും. ചീഫ് ജസ്റ്റിസിന് ആഗോള പ്രതിച്ഛായയുള്ള കുറ്റമറ്റ യോഗ്യതകളുണ്ട്. ഈ വശത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കാൻ ലോകത്ത് ആർക്കും നിയമസാധുതയോ യോഗ്യതയോ ഇല്ല" -ധൻകർ പറഞ്ഞു.
രാഹുൽ ഗാന്ധിയെ ലോക്‌സഭയിൽ നിന്ന് അയോഗ്യനാക്കിയത് ശ്രദ്ധയിൽപ്പെട്ടതായി ജർമ്മനി പറഞ്ഞതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റിന്റെ പരാമർശം. ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കോൺഗ്രസ് വിദേശ ശക്തികളെ ക്ഷണിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ വിദേശ ശക്തികളെ ക്ഷണിച്ചതിന് രാഹുൽ ഗാന്ധിക്ക് നന്ദിയെന്ന് കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു പരിഹസിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.