ഞാൻ കോടതിയെ വിശ്വസിച്ചു, ഭയമില്ലാതെ ജീവിക്കാനുള്ള എന്റെ അവകാശം തിരികെത്തരൂ; ബിൽക്കീസ് ബാനു പറയുന്നു

ന്യൂഡൽഹി: 2002ലെ ഗുജറാത്ത് കലാപത്തിനിടെയുണ്ടായ ഏറ്റവും ഭീകരമായ ബലാത്സംഗക്കേസുകളിൽ ഒന്നായിരുന്നു ബിൽക്കിസ് ബാനു കൂട്ട ബലാത്സംഗ കേസ്. കേസിലെ 11 പ്രതികളുടെ മോചനം നീതിയിലുള്ള തന്റെ വിശ്വാസത്തെ ഉലച്ചെന്ന് ബിൽക്കീസ് ബാനു പറഞ്ഞു. ആഴത്തിലുള്ള വേദനയുടെയും വിശ്വാസവഞ്ചനയുടെയും ദിവസമാണിത്. നിർവികാത്‍യും വാക്കുകൾ ഇല്ലാത്ത അവസ്ഥയിൽ ആണെന്നും അവർ പറഞ്ഞു.

"ഏതൊരു സ്ത്രീക്കും നീതി എങ്ങനെ അവസാനിക്കും? ഞാൻ നമ്മുടെ നാട്ടിലെ പരമോന്നത കോടതികളെ വിശ്വസിച്ചു. ഞാൻ വ്യവസ്ഥിതിയെ വിശ്വസിച്ചു. എന്റെ ആഘാതത്തിൽ ജീവിക്കാൻ ഞാൻ പതുക്കെ പഠിക്കുകയായിരുന്നു. എന്റെ സങ്കടവും എന്റെ അചഞ്ചലമായ വിശ്വാസവും എനിക്ക് മാത്രമുള്ളതല്ല. കോടതികളിൽ നീതിക്കായി പോരാടുന്ന ഓരോ സ്ത്രീക്കും വേണ്ടിയായിരുന്നു" -നീണ്ട 18 വർഷമായി നീതിക്കുവേണ്ടിയുള്ള പോരാട്ടം തുടരുന്ന അവർ പറഞ്ഞു.

തന്നോട് കൂടിയാലോചിക്കാതെ കുറ്റവാളികളെ മോചിപ്പിക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ നീക്കം ഞെട്ടിക്കുന്നതായി അവർ പറഞ്ഞു. "ഇത്രയും വലുതും അന്യായവുമായ തീരുമാനം എടുക്കുന്നതിന് മുമ്പ് ആരും എന്റെ സുരക്ഷയെയും ക്ഷേമത്തെയും കുറിച്ച് അന്വേഷിച്ചില്ല" -അവർ പറഞ്ഞു.

ഗുജറാത്ത് സർക്കാരിനോട് ഒരു അഭ്യർത്ഥനയും ഉണ്ടായിരുന്നു. "ഭയമില്ലാതെയും സമാധാനത്തോടെയും ജീവിക്കാനുള്ള എന്റെ അവകാശം എനിക്ക് തിരികെ തരൂ. എന്റെ കുടുംബവും ഞാനും സുരക്ഷിതരാണെന്ന് ഉറപ്പാക്കുക" -ബൽക്കീസ് പ്രസ്താവനയിൽ പറയുന്നു.

ബലാത്സംഗം ചെയ്തവരെ മോചിപ്പിച്ചതുമുതൽ ബൽക്കീസി​ന്റെ സുരക്ഷ വലിയ ആശങ്കയാണെന്ന് അവരുടെ അഭിഭാഷക ശോഭ ഗുപ്ത എൻ.ഡി ടി.വിയോട് പറഞ്ഞു. ബലാത്സംഗികളായ കുററ്റവാളികളെ ജയിലിൽ അടക്കുന്നതുവരെ, അവർ വർഷങ്ങളോളം ഒളിവിലായിരുന്നു. നിരന്തരം വീടുകൾ മാറി. റിലീസിന് ശേഷം, അടുത്ത ഘട്ടങ്ങൾ പരിഗണിക്കാനോ സുരക്ഷയെക്കുറിച്ചോ നിയമപരമായ എന്തെങ്കിലും നടപടിയെക്കുറിച്ചോ ചിന്തിക്കാൻ കഴിയാതെ അവർ ഞെട്ടിപ്പോയി. ശോഭ ഗുപ്ത പറയുന്നു.

ജസ്​വന്ത്ഭായി നയി, ഗോവിന്ദ്ഭായി നയി, ശൈലേഷ് ഭട്ട്, രാധേശ്യാം ഷാ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായി വൊഹാനിയ, പ്രദീപ് മോർദിയ, രാജുഭായി സോണി, മിതേഷ് ഭട്ട്, രമേശ് ചന്ദന. അഞ്ചു മാസം ഗർഭിണിയായിരുന്ന ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതിന്, അവരുടെ മൂന്നു വയസ്സുകാരിയായ കുഞ്ഞിനെ നിലത്തടിച്ചുകൊന്നതിന്, അവരുടെ കൂടെയുണ്ടായിരുന്ന ഒരു ദിവസം മാത്രം പ്രായമായ കുഞ്ഞടക്കം ഏഴുപേരെ കൊന്നുതള്ളിയതിന് ജയിലിൽ അടക്കപ്പെട്ട 11 കുറ്റവാളികളുടെ പേരാണ് മേൽ കൊടുത്തത്.

2002 മാർച്ച് മൂന്നിനാണ് ഗുജറാത്തിലെ ദഹോദ് ജില്ലയിലെ രൻധിക്പുർ ഗ്രാമത്തിൽ, കൊലയാളിസംഘത്തിൽനിന്ന് രക്ഷപ്പെട്ടോടുകയായിരുന്ന സ്​ത്രീകളും കുഞ്ഞുങ്ങളുമുൾപ്പെടുന്ന സംഘത്തെ വസ്​ത്രങ്ങളുരിഞ്ഞ് കാമപൂർത്തീകരണം നടത്തിയശേഷം ഇവർ കൊന്നുതള്ളിയത്. അന്ന്, കൊല്ലപ്പെട്ടുവെന്ന് കരുതി ഉപേക്ഷിക്കപ്പെട്ടവളാണ് ബിൽകീസ്​ ബാനു. കൊലയാളി സംഘം പോയി മൂന്നു മണിക്കൂറിനുശേഷമാണ് അവർക്ക് ബോധം വരുന്നത്. ബോധം വരുമ്പോൾ അവരുടെ ശരീരത്തിൽ വസ്​ത്രമുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. പക്ഷേ, സാധാരണക്കാരിയായ ആ സ്​ത്രീ തോറ്റുകൊടുത്തില്ല.

തന്റെ കുഞ്ഞിനെ തല നിലത്തടിച്ചുകൊന്നവരെ, തന്റെ ബന്ധുക്കളെ കൂട്ടക്കൊല ചെയ്തവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ അവർ പൊരുതി. പിശാചുക്കൾ മനുഷ്യരൂപംപൂണ്ട് നാടുഭരിച്ചിരുന്ന ഗുജറാത്തിൽ നിന്നുകൊണ്ട് അങ്ങനെയൊരു പോരാട്ടം അചിന്ത്യമായിരുന്നു. പക്ഷേ, ബിൽകീസ്​ ഇരയായി നിന്നില്ല. ഇരയിൽനിന്ന് അതിജീവിതയിലേക്ക്, അതിജീവിതയിൽനിന്ന് പോരാളിയിലേക്ക് ആ ജീവിതം സംക്രമിക്കുകയായിരുന്നു. ആ പോരാട്ടത്തിന്റെ ഫലശ്രുതിയിലാണ് ആ 11 പേർ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ജയിലിൽ അടക്കപ്പെടുന്നത്. എന്നാൽ, സ്വാതന്ത്ര്യത്തി​ന്റെ മറവിൽ ആ ​കൊടുംകുറ്റവാളികൾക്ക് ഗുജറാത്ത് സർക്കാർ മോചനം സാധ്യമാക്കിയിരിക്കുന്നു.

Tags:    
News Summary - "Give Me Back My Right To Live Without Fear And In Peace": Bilkis Bano

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.