ന്യൂഡൽഹി: മാന്ദ്യത്തിൽ താളംതെറ്റി നിന്ന ഇന്ത്യൻ സമ്പദ്വ്യവസ്ഥക്ക് കൊറോണ വൈറസ് വ്യാപനവും ദീർഘകാല ലോക്ഡൗണും ഏൽപിക്കുന്നത് മാരക പ്രഹരം. മാന്ദ്യത്തെ തുടർന്ന് അഞ്ചു ശതമാനമായി ഇടിഞ്ഞ മൊത്ത ആഭ്യന്തര ഉൽപാദനം (ജി.ഡി.പി) 2020 പിന്നിടുേമ്പാൾ രണ്ടര ശതമാനത്തിലേക്ക് കൂപ്പുകുത്തുമെന്ന് പഠനം.
റേറ്റിങ് ഏജൻസിയായ മൂഡീസ് ഇൻവെസ്റ്റേഴ്സ് സർവിസസിെൻറ അവലോകനമാണ് വൻ ജി.ഡി.പി തകർച്ച പ്രവചിക്കുന്നത്. ഏറ്റവുമൊടുവിെല ഔദ്യോഗിക ജി.ഡി.പി നിരക്ക് അഞ്ചു ശതമാനമാണെങ്കിലും, യഥാർഥ വളർച്ചനിരക്ക് അതിലും താഴെയാണെന്ന ആശങ്കകൾ കൂടി കണക്കിലെടുത്താൽ മൂഡീസ് പ്രവചനത്തെ യഥാർഥ കണക്കുകൾ കടത്തിവെട്ടിയെന്നു വരും.ഇന്ത്യൻ സമ്പദ്വ്യവസ്ഥയിൽ ഒരു ശതമാനം ജി.ഡി.പിയെന്നാൽ ശരാശരി രണ്ടു ലക്ഷം കോടി രൂപയാണ്. മൂഡീസിെൻറ കണക്കുപ്രകാരം രാജ്യം ഈ വർഷം പിന്നിടുന്നത് വളർച്ചയിൽ അഞ്ചു ലക്ഷം കോടി രൂപ തകർച്ച രേഖപ്പെടുത്തിക്കൊണ്ടാവും. രണ്ടക്ക വളർച്ചയോളം എത്തിനിന്ന സമ്പദ്വ്യവസ്ഥക്കാണ് ചുരുങ്ങിയ വർഷങ്ങൾകൊണ്ട് ഇത്തരമൊരു വൻ വീഴ്ച.
റിസർവ് ബാങ്കിെൻറ ഏറ്റവും പുതിയ അവലോകനം അനുസരിച്ച് ഇന്ത്യൻ സമ്പദ്രംഗത്തിന് പച്ചപ്പും പ്രതീക്ഷയും നൽകുന്നത് രണ്ടു കാര്യങ്ങൾ മാത്രമാണ്. കാർഷിക, അനുബന്ധ മേഖലകളിലെ മെച്ചപ്പെട്ട ഉൽപാദനമാണ് അതിലൊന്ന്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണ വിലയിൽ ഉണ്ടായ ഇടിവ് വഴിയുള്ള നേട്ടം മറ്റൊന്ന്. കഴിഞ്ഞ വർഷത്തേക്കാൾ 292 ദശലക്ഷം ടൺ ഭക്ഷ്യധാന്യം കർഷകർ ഉൽപാദിപ്പിച്ചു. എണ്ണ വിലയിടിവിെൻറ നേട്ടമാകട്ടെ, ഉപയോക്താക്കൾക്ക് കൈമാറുന്നതിനു പകരം തീരുവ ഉയർത്തി ഖജനാവിലേക്ക് മുതൽക്കൂട്ടുകയാണ് സർക്കാർ.
നിർമാണ, സേവന, കയറ്റുമതി മേഖലകളെല്ലാം വലിയ തകർച്ചയാണ് നേരിടുന്നതെന്ന് റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടുന്നു. കറൻസികളിൽ അമേരിക്കൻ ഡോളറും ജപ്പാെൻറ യെന്നും ശക്തമായി നിൽക്കുന്നതിനിടയിൽ ഇന്ത്യൻ രൂപയുടെ മൂല്യം തുടർച്ചയായി ഇടിയുകയാണ്. ആ പ്രവണത തുടരും. ഓഹരി, നിക്ഷേപ മേഖലകളും ഭദ്രതയുടെ കാര്യത്തിൽ വെല്ലുവിളി നേരിടുന്നു.
ആഗോള മാന്ദ്യത്തിനൊപ്പം നോട്ടു നിരോധനം, ധിറുതി പിടിച്ച ജി.എസ്.ടി നടപ്പാക്കൽ എന്നിവ വഴിയാണ് ഇന്ത്യൻ സമ്പദ്രംഗം മരവിപ്പിലായത്. അതേസമയം, സമ്പദ്രംഗത്തെ സകല പിഴവുകൾക്കും ആഗോള പ്രതിസന്ധിയായ കൊറോണയെ പഴിച്ച് പിടിച്ചു നിൽക്കാൻ ഇനിയങ്ങോട്ട് സർക്കാർ ശ്രമിച്ചേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.