മമതാ ബാനർജിയുടെ രാഷ്ട്രീയ ജീവിതം വീണ്ടും സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയാകുകയാണ്. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് ആരംഭിച്ച് പശ്ചിമ ബംഗാളിലെ ഏറ്റവും ശക്തമായ രാഷ്ട്രീയ നേതാവായി ഉയർന്ന മമതയുടെ യാത്രയെ കുറിച്ചുള്ള കുറിപ്പാണ് ഇപ്പോൾ വ്യാപകമായി പങ്കുവെക്കപ്പെടുന്നത്.
1970-കളിലെ രാഷ്ട്രീയ പ്രക്ഷോഭങ്ങളാലും അധികാരവിരുദ്ധ സമരങ്ങളാലും നിറഞ്ഞ പശ്ചാത്തലത്തിലായിരുന്നു മമതയുടെ രാഷ്ട്രീയ പ്രവേശനം. കോൺഗ്രസ് വിദ്യാർത്ഥി സംഘടനകളിലൂടെ പൊതുരംഗത്ത് എത്തിയ അവർ, ചെറുപ്പം മുതൽ തന്നെ കടുത്ത സമരശൈലിയുടെയും തെരുവ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യത്തിന്റെയും പേരിൽ ശ്രദ്ധിക്കപ്പെട്ടു. പ്രതിഷേധ റാലികൾ, ധർണകൾ, ജനകീയ സമരങ്ങൾ എന്നിവയിൽ മുൻനിരയിൽ നിന്ന പ്രവർത്തകയായാണ് അവർ അറിയപ്പെട്ടത്.
1984-ൽ വെറും 29-ാം വയസ്സിൽ ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് മമതയുടെ രാഷ്ട്രീയ ജീവിതത്തിലെ നിർണായക വഴിത്തിരിവായി. അന്നത്തെ പ്രമുഖ ഇടതുപക്ഷ നേതാവായ സോമനാഥ് ചാറ്റർജിയെ പരാജയപ്പെടുത്തിയാണ് അവർ ദേശീയ രാഷ്ട്രീയത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. തുടർന്ന് കേന്ദ്ര മന്ത്രിസഭയിലും വിവിധ വകുപ്പുകളുടെ ചുമതല വഹിച്ചു.
എന്നാൽ കോൺഗ്രസ് നേതൃത്വവുമായി ഉണ്ടായ അഭിപ്രായവ്യത്യാസങ്ങൾക്കൊടുവിൽ 1998-ൽ അവർ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസ് രൂപീകരിച്ചു. അതോടെ പശ്ചിമ ബംഗാളിലെ ഇടത് ഭരണത്തിനെതിരായ പ്രധാന ശക്തിയായി അവർ മാറി.
എന്നാൽ 2006–07 കാലഘട്ടത്തിലെ സിംഗൂരിലും നന്ദിഗ്രാമിലും നടന്ന ഭൂമിയെടുപ്പ് വിരുദ്ധ സമരങ്ങളാണ് മമതയെ ജനകീയ നേതാവാക്കി മാറ്റിയത്. വ്യാവസായിക പദ്ധതികൾക്കായി ഭൂമി ഏറ്റെടുക്കുന്നതിനെ മമത ബാനർജി ശക്തമായി എതിർത്തു, പ്രതിഷേധിക്കുന്ന കർഷകർക്കൊപ്പം നിലയുറപ്പിച്ചു.
അവരുടെ നിരാഹാര സമരവും ആക്രമണാത്മക പ്രചാരണവും ഒരു പ്രതിഷേധ നേതാവിൽ നിന്ന് വൈകാരിക പൊതുബന്ധമുള്ള ഒരു ബഹുജന നേതാവായി അവരുടെ പ്രതിച്ഛായയെ മാറ്റി. ഈ സമരങ്ങളിലൂടെ 34 വർഷം നീണ്ട ഇടത് മുന്നണി ഭരണത്തിനെതിരെ വലിയ ജനവികാരം രൂപപ്പെട്ടു. ഇവ ബംഗാളിലെ പതിറ്റാണ്ടുകൾ നീണ്ട ഇടതുപക്ഷ ഭരണത്തെ ദുർബലപ്പെടുത്തി.
ഒടുവിൽ 2011-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നേതൃത്വത്തിലുള്ള ഇടത് മുന്നണിയെ പരാജയപ്പെടുത്തി മമതാ ബാനർജി പശ്ചിമ ബംഗാളിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി അധികാരത്തിലെത്തി. അതിനുശേഷം തുടർച്ചയായി സംസ്ഥാന രാഷ്ട്രീയത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി അവർ തുടരുകയാണ്.
പിന്തുണക്കുന്നവർക്ക് അവരുടെ ജീവിതം പോരാട്ടത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പരിശ്രമത്തിന്റെയും സാധാരണക്കാരുടെ രാഷ്ട്രീയത്തിന്റെയും അടയാളമാണ്. എന്നാൽ വിമർശകർക്ക് അവർ ഇന്നും ഇന്ത്യയിലെ ഏറ്റവും വലിയ വിവാദ നേതാക്കളിൽ ഒരാളാണ്.
സാധാരണ വെളുത്ത കോട്ടൺ സാരിയും ഹവായ് ചപ്പലും ധരിക്കുന്ന ലളിതജീവിത ശൈലി, ജനക്കൂട്ടങ്ങളെ ആകർഷിക്കുന്ന പ്രസംഗങ്ങൾ, കടുത്ത രാഷ്ട്രീയ നിലപാടുകൾ എന്നിവയാണ് മമതയുടെ രാഷ്ട്രീയ വ്യക്തിത്വത്തിന്റെ പ്രധാന സവിശേഷതകൾ. ഇന്ത്യൻ രാഷ്ട്രീയത്തിൽ തെരുവ് സമരങ്ങളിൽ നിന്നും സമരവേദികളിൽ നിന്നും സംസ്ഥാനത്തിന്റെ പരമാധികാര കേന്ദ്രത്തിലെത്തിയ ഏറ്റവും ശ്രദ്ധേയമായ നേതാക്കളിലൊരാളായി മമതാ ബാനർജിയുടെ രാഷ്ട്രിയ യാത്ര ഇന്നും വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.