ഛണ്ഡീഗഢ്: എതിരാളി സംഘാംഗങ്ങളെ പഞ്ചാബിലെ ജയിലിൽ കൊന്നത് ആഘോഷിക്കുന്ന തടവുകാരുടെ വീഡിയോ പുറത്തായി. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ സംഭവം പഞ്ചാബ് പൊലീസിന് നാണക്കേടായി. ഇതോടെ ഏഴ് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സസ്പെൻഡ് ചെയ്യപ്പെട്ടതിൽ ജയിൽ സൂപ്രണ്ട് അടക്കം അഞ്ചുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച താൺ തരൺ ജില്ലയിലെ ഗോയിൻദ്വാൾ സാഹിബ് സെൻട്രൽ ജയിലിനുള്ളിലാണ് കൊലപാതകം നടന്നത്. ഗായകൻ സിദ്ദു മൂസെ വാല വധക്കേസിൽ പ്രതികളായ മൻദീപ് സിങ്, മോഹന എന്ന മൻമോഹൻ സിങ് എന്നിവരാണ് ജയിലിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്.
സംഭവത്തിൽ തടവിലുള്ള ഏഴ് ഗുണ്ടാസംഘങ്ങൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ജയിലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാർക്കൊപ്പം തടവുകാരായ ഗുണ്ടാ സംഘങ്ങൾ തറയിൽ കിടക്കുന്ന മൃതദേഹങ്ങളിലേക്ക് വിരൽ ചൂണ്ടി നിൽക്കുന്നത് വീഡിയോയിലുണ്ട്. ഇതടക്കമുള്ള പൊലീസിന്‍റെ വീഴ്ച പുറത്തുവന്നതോടെയാണ് ഇവർക്കെതിരെയും നടപടി ഉണ്ടായത്.
ഈ സംഭവത്തോടെ കേസിലെ പ്രതികളെ ഗോയിൻദ്വാൾ സാഹിബ് സെൻട്രൽ ജയിലിൽ നിന്നും സംസ്ഥാനത്തെ വിവിധ ജയിലുകളിലേക്ക് മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.