ന്യൂ ഡൽഹി: സ്വയം നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ചൈനീസ് നിർമിത റോബോട്ടിനെ ഇന്ത്യ എ.ഐ ഉച്ചകോടിയിൽ അവതരിപ്പിച്ച ഗൽഗോത്തിയാസ് യൂനിവേഴ്സിറ്റിയെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കി. യൂനിവേഴ്സിറ്റി അധികൃതർ ഉച്ചകോടിയിൽ പ്രദർശിപ്പിച്ച റോബോട്ടിന്‍റെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് കള്ളം വെളിച്ചത്താവുന്നത്. വിപണിയിൽ ലഭ്യമായ ചൈനീസ് ഉൽപന്നമാണ് ഇതെന്ന് സോഷ്യൽ മീഡിയ കണ്ടുപിടിക്കുകയായിരുന്നു.
ഞങ്ങൾ നിർമിച്ച റോബോട്ടാണിതെന്ന് അവകാശപ്പെട്ടിട്ടില്ല എന്നായിരുന്നു യൂനിവേഴ്സിറ്റിയുടെ ആദ്യ പ്രതികരണം. എന്നാൽ പിന്നീട് ഇവരെ ഉച്ചകോടിയിൽ നിന്ന് പുറത്താക്കുകയായിരുന്നു. യൂനിവേഴ്സിറ്റിയുടെ സ്റ്റാളിൽ നിന്ന് എല്ലാവരും ഒഴിഞ്ഞ് പോയി. റോബോട്ടിന്‍റെ വിഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ച കേന്ദ്ര മന്ത്രി അശ്വിനിവൈഷ്ണവും വെട്ടിലായിരിക്കുകയാണ്.
സംഭവം വിവാദമായതോടെ കേന്ദ്രസർക്കാരും അങ്കലാപ്പിലാണ്. ചൈനയുടെ ഉൽപന്നങ്ങൾ ഇന്ത്യൻ ഉച്ചകോടിയിൽ പ്രദർശിപ്പിച്ചു എന്നാരോപിച്ച് കോൺഗ്രസും രംഗത്തുവന്നു.
350 കോടി ചെലവഴിച്ച് യൂനിവേഴ്സിറ്റിയിൽ നിർമിച്ചതാണെന്ന് അവകാശപ്പെട്ട് ഗൽഗോത്തിയ യൂനിവേഴ്സിറ്റി പ്രൊഫസർ ഓറിയോൺ എന്ന് പേരിട്ട റോബോ നായയെ പരിചയപ്പെടുത്തുന്ന വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.