ന്യൂഡല്‍ഹി: ഡല്‍ഹി വഖഫ് ബോർഡ് ചെയർമാനും ആം ആദ്മി പാർട്ടി എം.എൽ.എയുമായ അമാനത്തുല്ലഖാന്റെ സുഹൃത്തുക്കളും അറസ്റ്റിൽ. വഖഫ് ബോർഡ് നിയമന അഴിമതി ആരോപിച്ച് അമാനത്തുല്ലഖാന്റെ അറസ്റ്റിലേക്ക് നയിച്ച റെയ്ഡിനിടെ, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്തെന്ന കേസിലാണ് സുഹൃത്തുക്കളായ ശക്കീല്‍ അഹ്മദ്, അന്‍വര്‍, സിക്കന്തര്‍, അഫ്സാര്‍ എന്നിവരെ ഡല്‍ഹി പൊലീസ് ഞായറാഴ്ച അറസ്റ്റ് ചെയ്തത്.
കേസിൽ ഒരാള്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. വഖഫ് ബോർഡിൽ ചട്ടം ലംഘിച്ച് 32 പേർക്ക് നിയമനം നൽകിയതുമായി ബന്ധപ്പെട്ട് 2020ൽ രജിസ്റ്റർ ചെയ്ത കേസിലാണ് വെള്ളിയാഴ്ച രാത്രി നടത്തിയ റെയ്ഡിന് പിന്നാലെ അമാനത്തുല്ല ഖാനെ ഡൽഹി പൊലീസിന്റെ അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തതത്. വീട്ടിലും ഓഫിസിലും നടത്തിയ റെയ്ഡിൽ 24 ലക്ഷം രൂപയും ലൈസൻസില്ലാത്ത രണ്ടു തോക്കുകളും പിടിച്ചെടുത്തെന്നും പൊലീസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ അമാനത്തുല്ലയുടെ ബിസിനസ് പങ്കാളി ഹാമിദ് അലിയെ ആയുധ നിയമ പ്രകാരം ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.