ന്യൂഡൽഹി: നടപ്പാക്കാൻ കഴിയുന്ന വിധിന്യായമാണ് സുപ്രീംകോടതി പുറപ്പെടുവിക്കേണ് ടതെന്ന് ശബരിമല വിഷയത്തിൽ ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ കണ്ണൂരിൽ നടത്തിയ പരാമർശം ചോദ്യംചെയ്ത് അമ്പതോളം റിട്ട. സിവിൽ സർവിസസ് ഉദ്യോഗസ്ഥർ. സുപ്രീംകോടതിയുടെ അധികാരം ചോദ്യംചെയ്യുന്നതും തെരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാറിനെ താഴെയിറക്കുമെന്ന വിധത്തിൽ ഭീഷണി മുഴക്കുന്നതും അങ്ങേയറ്റം അസ്വസ്ഥത ഉളവാക്കുന്നുവെന്ന് ദേശീയ സുരക്ഷ ഉപദേഷ്ടാവായിരുന്ന ശിവശങ്കർ മേനോൻ, കേന്ദ്ര വിവരാവകാശ കമീഷൻ അധ്യക്ഷനായിരുന്ന വജാഹത് ഹബീബുല്ല, വിദേശകാര്യ മുൻ ഉപദേഷ്ടാവ് എൻ. ബാലഭാസ്കർ, മുൻ കാബിനറ്റ് സ്പെഷൽ സെക്രട്ടറി വാപ്പാല ബാലചന്ദ്രൻ തുടങ്ങിയവരാണ് ചൂണ്ടിക്കാട്ടിയത്.
പരമോന്നത നീതിപീഠത്തിെൻറ നിയമപരമായ അധികാരം ചോദ്യംചെയ്യുന്നതാണ് ബി.ജെ.പി അധ്യക്ഷെൻറ പ്രസ്താവന. കോടതി ഉത്തരവ് നടപ്പാക്കുന്നതിൽനിന്ന് വിട്ടുനിൽക്കാനാണ് സംസ്ഥാന സർക്കാറിനോട് അദ്ദേഹം ആവശ്യപ്പെടുന്നത്. രാഷ്ട്രീയപ്രവർത്തകരെ ഇളക്കിവിടുന്നതും വർഗീയവികാരത്തിന് ആക്കംപകരുന്നതുമാണ് അമിത് ഷായുടെ പ്രസ്താവന. ഭരണഘടനക്ക് നിരക്കാത്ത പെരുമാറ്റമാണത്. ഇത് ശ്രദ്ധിക്കാതെ വിടുന്നത് ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തും. സുപ്രീംകോടതി, തെരഞ്ഞെടുപ്പ് കമീഷൻ, പ്രധാനമന്ത്രി, രാഷ്ട്രപതി എന്നിവർ ഇൗ പരാമർശത്തിനെതിരെ നടപടിയെടുക്കണം.
പഞ്ചാബ് സർക്കാറിെൻറ മുൻ ഉപദേശകൻ ജൂലിയോ റബീറോ, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന നിതിൻ ദേശായി, ദേശീയ ന്യൂനപക്ഷ കമീഷൻ മുൻ അധ്യക്ഷൻ തർലോചൻ സിങ്, നയതന്ത്ര വിദഗ്ധൻ കെ.പി. ഫാബിയാൻ തുടങ്ങിയവർ പ്രസ്താവനയിൽ ഒപ്പുവെച്ചവരിൽ ഉൾപ്പെടുന്നു. ഫെഡറലിസം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ശക്തമായി വാദിക്കുന്ന പ്രധാനമന്ത്രി, ഒരു സംസ്ഥാന സർക്കാറിനെ വലിച്ചുതാഴെയിടുമെന്ന പ്രസ്താവന അവഗണിക്കരുത്. തെരുവുയുദ്ധത്തിന് ഇറങ്ങി ഭരണഘടനാ പ്രക്രിയ അട്ടിമറിക്കുമെന്ന് ഒരു രാഷ്ട്രീയ പാർട്ടി ഭീഷണി മുഴക്കാൻ പാടില്ലാത്തതാണെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടി.
ഭരണഘടനാ നിയമങ്ങൾ പാലിക്കാത്ത പാർട്ടി പ്രസിഡൻറിെൻറ പൊതുപ്രസംഗത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വിശദീകരണം തേടണം. ഇത്തരമൊരു പ്രസംഗത്തിന് സർക്കാറിെൻറ പിന്തുണയില്ലെന്ന് വ്യക്തമാക്കാൻ പ്രധാനമന്ത്രിക്കു ബാധ്യതയുണ്ട്. സുപ്രീംകോടതിയുെട അധികാരം ചോദ്യംചെയ്തയാൾക്കെതിരെ കോടതി സ്വമേധയാ കേസെടുക്കേണ്ടതുണ്ട്. ഭരണഘടനാ മര്യാദ പാലിക്കണമെന്ന് രാഷ്ട്രപതി നിർദേശിക്കേണ്ടതുണ്ട് -പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.