ന്യൂഡൽഹി: ഡൽഹി മുൻ വനിതാ കമ്മീഷൻ അംഗത്തെ ഭർത്താവ് കാറിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി. 60കാരനായ മുകേഷ് മോംഗയാണ് ഭാര്യ മഞ്ജു മോംഗയെ കൊലപ്പെടുത്തിയത്. തെക്കൻ ഡൽഹിയിലെ ആനന്ദ് നികേതനിൽ ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം.
മഞ്ജു ജോലി ചെയ്തിരുന്ന വസ്ത്ര വ്യാപാരശാലക്ക് മുൻപിൽ വെച്ചാണ് സംഭവമുണ്ടായത്. മദ്യ ലഹരിയിലായിരുന്ന മുകേഷ് മഞ്ജുവിന്‍റെ കഴുത്തിലും മാറിലും കത്തികൊണ്ട് ഒൻപതു തവണ കുത്തിയിട്ടുണ്ട്. സ്ഥാപനത്തിലെ സെക്യൂരിറ്റി ഗാർഡ് തടയാൻ ശ്രമിച്ചെങ്കിലും കുത്തിയതിനുശേഷം കാറോടിച്ച് പോകുകയായിരുന്നു. എന്നാൽ സെക്യൂരിറ്റി അറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ പിന്തുടർന്ന് പിടികൂടി.
കൊലപാതകം മുൻകൂട്ടി നിശ്ചയിച്ചതായിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. കത്തികളും കത്തി മൂർച്ച കൂട്ടുന്നതിനുള്ള ഉപകരണങ്ങളും കാറിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാറിന്‍റെ സീറ്റിൽ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു കത്തികൾ.
മഞ്ജു മുൻപ് ജോലി ചെയ്തിരുന്ന എൻ.ജി.ഒയിൽ നിന്നും കക്ഷികളിൽ നിന്നും മഞ്ജുവിന് ഇടക്കിടെ ഫോൺകോളുകൾ വന്നിരുന്നത് മുകേഷിനെ അസ്വസ്ഥനാക്കിയിരുന്നു എന്നും ഇതാകാം കൊലപാതകത്തിലേക്ക് നയിച്ചത് എന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.