ചെന്നൈ: ഡീസൽ കയറ്റിയ ചരക്ക് ട്രെയിനിലുണ്ടായ വൻ തീപിടിത്തത്തെ തുടർന്ന് തമിഴ്നാട്ടിലെ തിരുവള്ളൂരിൽ താറുമാറായ ട്രെയിൻ ഗതാഗതം ഭാഗികമായി പുനഃരാരംഭിച്ചു. നാല് ട്രാക്കുകളിൽ രണ്ടെണ്ണത്തിലൂടെയാണ് ട്രെയിൻ സർവീസ് നടക്കുന്നത്.
തീപിടിത്തെ തുടര്‍ന്ന് ഇന്നലെ ചെന്നൈ-അറക്കോണം റൂട്ടിൽ ഇരുദിശകളിലേക്കും ട്രെയിനുകൾ നിർത്തിവെച്ചിരുന്നു. കേരളത്തിൽ നിന്നുള്ള പല ട്രെയിൻ സർവിസുകളെയും ബാധിച്ചു. ചില സർവീസുകൾ പൂർണമായും ഭാഗികമായും റദ്ദാക്കി. ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസപ്പെട്ടതിനാൽ അറക്കോണത്ത് നിന്നും തിരുവള്ളൂരിൽ നിന്നും പ്രത്യേക ബസുകൾ സർവിസ് നടത്തി.
അതേസമയം, തീപിടിത്തത്തിന് പിന്നിൽ അട്ടിമറിയാണെന്നും സംശയമുയർന്നിട്ടുണ്ട്. സംഭവ സ്ഥലത്തിന് നൂറു മീറ്റർ അകലെ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതാണ് ഇതിന് കാരണം. സംഭവത്തെ കുറിച്ച് അന്വേഷിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിട്ടുണ്ട്.
മണാലിയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പ്ലാന്റിൽ നിന്ന് ജോലാർപേട്ടയിലേക്ക് ഡീസലുമായി പോയ ഗുഡ്സ് ട്രെയിനിനാണ് തിരുവള്ളൂരിനടുത്തുള്ള ഏകത്തൂരിൽ വച്ച് തീപിടിച്ചത്. ഇതേതുടർന്ന് ട്രെയിൻ ഗതാഗതം താറുമാറായി. 15ഓളം എക്സ്പ്രസ് ട്രെയിനുകൾ റദ്ദാക്കിയത് യാത്രക്കാരെ വലച്ചു.
ചരക്ക് തീവണ്ടിയിലെ ടാങ്കറുകൾ ഒന്നിനു പിറകെ ഒന്നായി തീപിടിച്ചതോടെ മേഖലയിലെ ജനങ്ങൾക്ക് ശ്വാസംമുട്ടൽ ഉൾപ്പെടെയുള്ള ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ട്രെയിനിൽ നിന്ന് വൻ തോതിൽ തീയും പുകയും വാനോളം ഉയര്‍ന്നത് പ്രദേശത്ത് ആശങ്ക ഉയര്‍ത്തി. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് തീപിടിത്തമുണ്ടായതായാണ് പ്രാഥമിക റിപ്പോർട്ട്.
പത്തിലധികം ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. പൊലീസ്, സന്നദ്ധ പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവരുടെ സഹായത്തോടെ എട്ടു മണിക്കൂർ പരിശ്രമങ്ങൾക്കൊടുവിൽ ഉച്ചക്ക് രണ്ട് മണിയോടെയാണ് തീ പൂർണമായും അണക്കാനായത്. 52 ടാങ്കറുകളിൽ 18 എണ്ണം പൂർണമായും കത്തിനശിച്ചു. ഓരോ ടാങ്കറിലും 54 ടൺ ഇന്ധനമാണ് ഉണ്ടായിരുന്നത്. മൊത്തം 900 ടൺ ഡീസൽ കത്തി നശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.