ന്യൂഡൽഹി: ഫേസ്ബുക്കും ബി.ജെ.പിയും തമ്മിലുള്ള കൂട്ടുകെട്ട് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തലുമായി വാൾസ്ട്രീറ്റ് ജേണൽ. ഫേസ്ബുക്ക് ഇന്ത്യ പബ്ലിക് പോളിസി ഡയറക്ടർ അങ്കി ദാസിെൻറ ഇടപെടലുകളാണ് രണ്ടാം തവണയും വാൾ സ്ട്രീറ്റ് ജേണൽ പുറത്തുകൊണ്ടുവരുന്നത്.
ഫേസ്ബുക്ക് ജീവനക്കാരുടെ കൂട്ടായ്മയിൽ നേരത്തെ അങ്കി ദാസ് പോസ്റ്റ് ചെയ്ത കാര്യങ്ങളാണ് വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ടത്. 'സമൂഹമാധ്യമ പ്രചാരണത്തിൽ നമ്മൾ അദ്ദേഹത്തിന് (മോദി) വേണ്ടി തീ കൊളുത്തി, ബാക്കിയെല്ലാം ചരിത്രം' - 2014 ലെ തിരഞ്ഞെടുപ്പിൽ മോദി വിജയം കൊയ്യുന്നതിന് ഒരു ദിവസം മുൻപ് അങ്കി ദാസ് പോസ്റ്റ് ചെയ്തതാണ് ഇക്കാര്യം. 30 വർഷമായി അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിലൂടെ ഇന്ത്യയെ മോചിപ്പിച്ചതായി മോദിയെ പുകഴ്ത്തിക്കൊണ്ട് അങ്കി ദാസ് കുറിച്ചു. ഇൗ പോസ്റ്റുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പുലർത്തുമെന്ന് ഫേസ്ബുക്കിെൻറ പ്രഖ്യാപിത നിലപാടിനെതിരായിരുന്നു അങ്കി ദാസിെൻറ പോസ്റ്റുകൾ.
ബി.ജെ.പിയെ ഉയർത്തിക്കാണിക്കാനും പ്രതിപക്ഷത്തെ താഴ്ത്തിക്കെട്ടാനും നിർദേശിച്ച് വർഷങ്ങളായി കമ്പനിക്കുള്ളിൽ അങ്കി ദാസ് ഇടപെടലുകൾ നടത്തിയെന്നും വാൾസ്ട്രീറ്റ് റിപ്പോർട്ടിൽ പറയുന്നു. അങ്കി ദാസിെൻറ നിലപാടിനെതിരെ കമ്പനിയിലെ ജീവനക്കാർ തന്നെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകളിൽ നിഷ്പക്ഷത പാലിക്കണമെന്ന കമ്പനിയുടെ ചട്ടങ്ങൾക്ക് വിരുദ്ധമായാണ് അങ്കി ദാസിെൻറ നീക്കമെന്ന് ജീവനക്കാർ പറയുന്നു.
ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾക്കെതിരെ നടപടി എടുക്കാത്ത ഫേസ്ബുക്കിെൻറ നിലപാട് അങ്കി ദാസിെൻറ ഇടപെടലുകൊണ്ടാണെന്ന് നേരത്തെ വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിരുന്നു. ബി.ജെ.പിക്കെതിരെ നടപടിയെടുത്താൽ ഫേസ്ബുക്കിെൻറ ബിസിനസ് താൽപര്യങ്ങളെ ബാധിക്കുമെന്ന് അങ്കി ദാസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായും വാൾസ്ട്രീറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
വിദ്വേഷ പോസ്റ്റുകൾക്കെതിരെ നിലപാടെടുക്കുന്നില്ലെന്ന റിപ്പോർട്ട് സംബന്ധിച്ച് വിശദീകരണം നൽകാൻ സെപ്റ്റംബർ രണ്ടിന് (ബുധനാഴ്ച) ശശി തരൂർ അധ്യക്ഷനായ പാർലമെൻററി സമിതിക്ക് മുൻപാകെ ഹാജരാകാൻ ഫേസ്ബുക്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയിൽ ഉള്ളടക്കം നിയന്ത്രിക്കുന്നതിൽ ഫേസ്ബുക്ക് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുന്നതെന്ന് സമിതിക്ക് മുമ്പാകെ വിശദീകരിക്കേണ്ടിവരും. അതിനിടെയാണ്, ഇന്ത്യയിലെ തെരഞ്ഞെടുപ്പിലടക്കം ഫേസ്ബുക്ക് ഇടപെട്ടന്ന നിലയിലുള്ള റിപ്പോർട്ടുകൾ വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.