ഇനി വാനത്തിരുന്ന് നിരീക്ഷിക്കാം; ഇ.ഒ.എസ്.-05 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ
ശ്രീഹരിക്കോട്ട: അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെ വിജയകരമായി ബഹിരാകാശത്തേക്ക് അയച്ച് ഐ.എസ്.ആർ.ഒ. ഇന്ത്യയുടെ ഭൗമനിരീക്ഷണ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ശേഷിയുള്ളതാണ് ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ജി.ഐ.എസ്.എ.ടി.-1എ (GISAT-1A) എന്നറിയപ്പെടുന്ന ഇ.ഒ.എസ്.-05 (EOS-05) ഉപഗ്രഹം.
സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിലെ രണ്ടാമത്തെ ലോഞ്ച് പാഡിൽ നിന്ന് വെള്ളിയാഴ്ച പുലർച്ചെ 2:55-ഓടെയാണ് വിക്ഷേപണം നടത്തിയത്. ഇ.ഒ.എസ്.-05 ഉപഗ്രഹത്തെ ജി.എസ്.എൽ.വി.-എഫ് 17 (GSLV-F17) റോക്കറ്റ് സബ് ജിയോ സിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റിൽ വിജയകരമായി എത്തിച്ചതായി ഐ.എസ്.ആർ.ഒ അറിയിച്ചു.
ഭൂമിയിൽ നിന്ന് 36,000 കിലോമീറ്റർ അകലെയുള്ള ജിയോസിൻക്രണസ് ഓർബിറ്റിൽ സ്ഥാപിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഇമേജിങ് ഉപഗ്രഹമാണ് ഇ.ഒ.എസ്.-05. ആകാശത്തുനിന്ന് രാജ്യത്തെ ആകമാനം നിരീക്ഷിക്കാനും ഫോട്ടോ പകർത്താനും ഉപഗ്രഹത്തിന് കഴിയും. ഇത് ഏതെങ്കിലും ഒരു പ്രത്യേക പ്രദേശത്ത് മാത്രം കേന്ദ്രീകരിക്കാതെ വിശാലമായ മേഖലകളെ ഭൂമിക്ക് മുകളിൽ ഒരേ സ്ഥാനത്തുനിന്ന് തുടർച്ചയായി നിരീക്ഷിക്കാൻ സഹായിക്കുന്നു.
ഐ.എസ്.ആർ.ഒയുടെ ഈ സാമ്പത്തിക വർഷത്തെ ആദ്യ വിജയമാണിതെന്ന് ചെയർമാൻ ഡോ. വി. നാരായണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിക്ഷേപണം കഴിഞ്ഞ് 18 മിനിറ്റിനുള്ളിൽ, ജി.എസ്.എൽ.വി. റോക്കറ്റ് ഉപഗ്രഹത്തെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചു. അവിടെ നിന്ന്, വരും ദിവസങ്ങളിൽ ഉപഗ്രഹം വിവിധ ഭ്രമണപഥ മാറ്റങ്ങളിലൂടെ അതിന്റെ അവസാന ലക്ഷ്യസ്ഥാനമായ ജിയോസിൻക്രണസ് ഭ്രമണപഥത്തിലേക്ക് യാത്ര ചെയ്യും. 2,360 കിലോയിലധികം ഭാരമുള്ള ഇ.ഒ.എസ്.-05 ഇതുവരെ ജി.എസ്.എൽ.വി. റോക്കറ്റ് വഹിച്ചതിൽ വച്ച് ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണ്.
ഈ വർഷം ഐ.എസ്.ആർ.ഒ. ആറ് വിക്ഷേപണങ്ങൾ കൂടി ലക്ഷ്യമിടുന്നുണ്ട്. ഗഗൻയാന്റെ ആളില്ലാ ബഹിരാകാശ ദൗത്യത്തിനായുള്ള പ്രവർത്തനങ്ങൾ ഊർജസ്വലമായി പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രകൃതിദുരന്തങ്ങളിൽ സഹായിക്കാൻ ഈ സാങ്കേതികവിദ്യ ഏറെ നിർണായകമാകും. ഏതാനും മണിക്കൂറുകളുടെ ഇടവേളകളിൽ ലഭിക്കുന്ന ചിത്രങ്ങളെ ആശ്രയിക്കുന്നതിന് പകരം, ഒരേ പ്രദേശത്തെ ദുരന്തസാഹചര്യങ്ങൾ തത്സമയം കൃത്യമായി നിരീക്ഷിക്കാൻ ഉപഗ്രഹത്തിലൂടെ ശാസ്ത്രജ്ഞർക്കും ദുരന്തനിവാരണ സേനകൾക്കും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.