യുവാവിനെ കൊന്ന് കാറിലാക്കി റോഡിൽ ഉപേക്ഷിച്ചു; ഭാര്യയും കാമുകനും അറസ്റ്റിൽ: കൊലക്ക് കൂട്ടുനിന്ന് 13കാരനായ മകനും

സേലം: തമിഴ്നാട്ടിൽ ഇഷ്ടിക വ്യാപാരിയായ യുവാവിനെ കൊലപ്പെടുത്തി റോഡിൽ ഉപേക്ഷിച്ച സംഭവത്തിൽ ഭാര്യയും കാമുകനും അറസ്റ്റിൽ. സേലം ഓമലൂരിൽ വി. ഭൂപതി എന്ന 45കാരനാണ് കൊല്ലപ്പെട്ടത്. ഭൂപതിയുടെ ഭാര്യ സുജിത ശ്രീ (31), കാമുകൻ സന്തോഷ് രാജ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ചയാണ് നിർത്തിയിട്ട കാറിനുള്ളിൽ ഭൂപതിയുടെ മൃതദേഹം കണ്ടെത്തിയത്. ഓമലൂർ ശങ്കരി റോഡിൽ ആറ്റുകാർന്നൂർ കോഓപ്പറേറ്റീവ് സൊസൈറ്റിക്ക് സമീപത്തുനിന്നാണ് കാർ കണ്ടെത്തിയത്. രാവിലെ ഭർത്താവിനൊപ്പം ക്ഷേത്രത്തിൽ പോകുന്നതിനിടെ മോഷ്ടാക്കൾ കാർ തടഞ്ഞ് ആക്രമിക്കുകയായിരുന്നുവെന്നാണ് സുജിത പൊലീസിന് ആദ്യം നൽകിയ മൊഴി. അ‍ജ്ഞാതരായ മൂന്നുപേർ ഭൂപതിയെ കത്തി ഉപയോഗിച്ച് ആക്രമിച്ചെന്നും തുടർന്ന് തന്റെ 12 പവന്റെ ആഭരണങ്ങളുമായി കടന്നു കളഞ്ഞെന്നും സുജിത പറഞ്ഞതായി ഓമലൂർ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്.എം. ഷൺമുഖം പറഞ്ഞു.

എന്നാൽ, വീട്ടിലെ പരിശോധനയിൽ രക്തക്കറ കണ്ടെത്തിയതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു. ഭാര്യയും ഭർത്താവും സ്ഥിരമായി വഴക്കിട്ടിരുന്നതായും സുജിതയുടെ മൊഴിയിൽ സംശയമുണ്ടെന്നും ഭൂപതിയുടെ സഹോദരിയും മറ്റ് ബന്ധുക്കളും പൊലീസിനെ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുജിതയുടെ കാമുകനും പ്രദേശവാസിയുമായ സന്തോഷ് രാജിനെ പൊലീസ് കണ്ടെത്തുന്നത്.

സന്തോഷുമായുള്ള ബന്ധത്തെച്ചൊല്ലി തിങ്കളാഴ്ച രാത്രിയും സുജിതയും ഭൂപതിയും തമ്മിൽ വഴക്കിട്ടിരുന്നു. തർക്കത്തിനിടെ സുജിത ഭൂപതിയെ തള്ളി താഴെയിട്ടു. തലയിടിച്ചുവീണ ഭൂപതിക്ക് ഗുരുതര പരുക്കേറ്റു. ബോധരഹിതനായതോടെ സുജിത സന്തോഷിനെ വിളിച്ചുവരുത്തുകയും ഇരുവരും ചേർന്ന് ഭൂപതിയെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് മൃതദേഹം കാറിൽ കയറ്റി റോഡിൽ ഉപേക്ഷിച്ചു. തുടർന്ന് സുജിത കവർച്ച നാടകം കളിക്കുകയും പൊലീസിനെ അറിയിക്കുകയുമായിരുന്നു.  തുടർന്ന് സുജിതയെയും സന്തോഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. 13കാരനായ മകനും പിതാവിനെ കൊലപ്പെടുത്താൻ സഹായിച്ചതായി പൊലീസ് കൂട്ടിച്ചേർത്തു. 

Tags:    
News Summary - Salem Murder Wife Son Among 3 Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.