ന്യൂഡൽഹി: ഒരുസംഘം യൂറോപ്യൻ എം.പിമാരുടെ ജമ്മു-കശ്മീർ സന്ദർശനത്തെക്കുറിച്ച വിവാ ദം കൊഴുക്കുന്നു. ഇവരുടെ വിമാന ടിക്കറ്റ് അടക്കം യാത്രക്കുവേണ്ട മുഴുവൻ ചെലവുകളും വ ഹിക്കുന്നത് ഡൽഹിയിൽ അധികം അറിയപ്പെടാത്ത ‘ബുദ്ധിജീവി’ കൂട്ടായ്മ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകാമെന്ന വാഗ്ദാനത്തോടെ ഇത്തരമെ ാരു യാത്ര സ്പോൺസർ ചെയ്തത് അധികമാരും അറിയാത്ത, ഹിന്ദുത്വ ചുവയുള്ള ഒരു സന്നദ്ധ സം ഘടനയാണ്.
യൂറോപ്യൻ എം.പിമാർക്ക് നേരത്തെ അയച്ച ഇ-മെയിൽ സന്ദേശങ്ങളാണ് ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. കശ്മീരിൽ ചെല്ലുേമ്പാൾ പൊലീസ് അകമ്പടിയില്ലാതെ ജനങ്ങളുമായി സ്വതന്ത്രമായി സംസാരിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ട ഒരു എം.പിക്കുള്ള ക്ഷണം പിന്നീട് പിൻവലിച്ച വിവരവും പുറത്തായി. യൂറോപ്യൻ സംഘത്തിേൻറത് സ്വകാര്യ സന്ദർശനം മാത്രമാണെന്നും പാർലമെൻറിനെ പ്രതിനിധീകരിച്ചല്ലെന്നും അവിടെനിന്നുള്ള നിരവധി എം.പിമാർ വെളിപ്പെടുത്തി.
ഡൽഹി സഫ്ദർജങ് എൻക്ലേവിൽ മേൽവിലാസമുള്ള ‘ഇൻറർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നോൺ അൈലൻഡ് സ്റ്റഡീസ്’ എന്ന ചിന്താവേദിയാണ് എം.പി സംഘത്തിെൻറ യാത്ര സ്പോൺസർമാർ. ‘വെസ്റ്റ്’ എന്ന എൻ.ജി.ഒക്കു വേണ്ടി മദി ശർമയാണ് യൂറോപ്യൻ എം.പിമാരെ ക്ഷണിച്ച് ഇ-മെയിൽ അയച്ചത്. മോദിയുമായി കൂടിക്കാഴ്ചക്ക് അവസരം നൽകാമെന്ന ഓഫറും ഇ-മെയിലിൽ ഉണ്ട്. ഈ സംഘടനക്ക് മോദിയുമായുള്ള ബന്ധം ഇപ്പോൾ എല്ലാവർക്കുമിടയിൽ അമ്പരപ്പായി.
വിശദീകരണമില്ലാതെ തനിക്കുള്ള ക്ഷണം പിൻവലിച്ചുവെന്ന് വെളിപ്പെടുത്തിയത് യു.കെയിലെ ലിബറൽ ഡെമോക്രാറ്റിക് മെംബറായ ക്രിസ് ഡേവിസാണ്. ജനങ്ങളുമായി തുറന്നുസംസാരിക്കാൻ അനുവദിക്കണമെന്ന ആവശ്യം താൻ വെച്ചിരുന്നു. കശ്മീരിലെ നടപടികളുടെ നിജസ്ഥിതി മറച്ചുവെക്കാനും പത്രസ്വാതന്ത്ര്യം വിലക്കാനും സർക്കാർ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കശ്മീരിൽ ജനാധിപത്യ തത്ത്വങ്ങൾ അട്ടിമറിച്ചത് ലോകം ശ്രദ്ധിക്കുന്നുവെന്നിരിക്കേ, ഇപ്പോൾ നടക്കുന്നത് സ്വീകാര്യത സമ്പാദിക്കാനുള്ള തട്ടിപ്പാണ്. പട്ടാളവാഴ്ച കൊണ്ട് ജനമനസ്സ് നേടാൻ സർക്കാറിന് സാധിക്കില്ലെന്നും, കാര്യങ്ങൾ നല്ല നിലക്ക് അവസാനിക്കില്ലെന്ന ആശങ്കയാണ് വർധിക്കുന്നതെന്നും ക്രിസ് ഡേവിസ് പറഞ്ഞു. അക്രമാസക്തമായ തിരിച്ചടി ഉണ്ടാവുമെന്ന ഭയപ്പാടും അദ്ദേഹം പങ്കുവെച്ചു.
ജമ്മു-കശ്മീർ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്നു പറയുേമ്പാൾ തന്നെയാണ് യൂറോപ്യൻ എം.പി സംഘത്തെ കശ്മീരിൽ പ്രധാനമന്ത്രി, സുരക്ഷ ഉപദേഷ്ടാവ് എന്നിവരുടെ അനുമതിയോടെ എത്തിക്കുന്നതെന്ന വിമർശനവും സർക്കാർ നേരിടുകയാണ്.
ഇന്ത്യക്കാരായ എം.പിമാരെയും രാഷ്ട്രീയ നേതാക്കളെയും മൂന്നു മാസമായി ജമ്മു-കശ്മീരിൽ വിലക്കിയിരിക്കുകയാണ് സർക്കാർ. അതിനിടെ അവിടെ ഇറങ്ങിയ യൂറോപ്യൻ സംഘത്തിന് മുന്നിൽ ജമ്മു-കശ്മീരിെൻറ സ്തംഭനാവസ്ഥയും രോഷവുമാണ് തെളിഞ്ഞുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.