റായ്പൂർ: ഛത്തീസ്ഗഢിലെ ഇന്ദിരാഗാന്ധി കൃഷി വിശ്വവിദ്യാലയത്തിന്റെ ബി.എസ്‌സി(അഗ്രികൾച്ചർ) രണ്ടാം വർഷ എൻ്റമോളജി പരീക്ഷാ ചോദ്യപേപ്പർ ചോർന്ന കേസിൽ പ്രൊഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ. സീൽ ചെയ്ത കവർ രഹസ്യമായി തുറന്ന അധ്യാപകൻ എൻഡോസ്കോപിക് ക്യാമറ ഉപയോഗിച്ച് ചോദ്യപ്പേപ്പർ ഫോട്ടോയെടുത്ത് വിദ്യാർഥികൾക്ക് കൈമാറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ബി.എസ്‌സി. എൻ്റമോളജി ചോദ്യപേപ്പർ ചോർന്നതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജിലെ പ്രൊഫസറായ യോഗേഷ് സോങ്കേസാരിയയും അജയ് നായക് (20), ത്രിദേവ് പട്ടേൽ (22), നിതിൻ പാണ്ഡെ (22), അനുജ് മിഞ്ച് (22), ആദിത്യ സാഹു (20) എന്നീ വിദ്യാർഥികളുമാണ് അറസ്റ്റിലായത്. പ്രൊഫസർ പകർത്തിയ പേപ്പർ അജയ് നായർക്കും മറ്റ് രണ്ട് വിദ്യാർഥികൾക്കും 11,000 രൂപക്ക് വിറ്റുവെന്നും തുടർന്ന് ഈ ചോദ്യങ്ങൾ മറ്റ് വിദ്യാർഥികളുമായി പങ്കുവെച്ചതായും പോലീസ് പറഞ്ഞു. ചോർന്ന പേപ്പർ, സ്ക്രീൻഷോട്ടുകൾ, ഫോട്ടോകൾ, സന്ദേശങ്ങൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ എന്നിവ സൈബർ ടീം പരിശോധിക്കുകയും അതിന്റെ പ്രചാരണം ദുർഗിൽ നിന്നുള്ള അനുജ് മിഞ്ച് എന്ന വിദ്യാർഥിയിലേക്കാണ് എത്തിയെന്ന് കണ്ടെത്തുകയും ചെയ്തതായി പോലീസ് അറിയിച്ചു. പരീക്ഷയ്ക്ക് രണ്ട് മണിക്കൂർ മുമ്പായിരുന്നു ചോദ്യപേപ്പർ ചോർന്നത്. രാവിലെ 10 മണിക്ക് നിശ്ചയിച്ച പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നതായി രാവിലെ 8.41ന് തന്നെ പരാതി ലഭിച്ചിരുന്നു.
യോഗേഷ് സോങ്കേസാരിയ ദുർഗിലെ ഭാരതി അഗ്രികൾച്ചർ കോളേജിലെ പ്രൊഫസറാണ്. 2019 മുതൽ അദ്ദേഹം അവിടെ ജോലി ചെയ്തുവരികയാണ്. പ്രധാന അഗ്രികൾച്ചർ കോളേജിൽ നിന്ന് അതത് സ്ഥാപനങ്ങളിലേക്ക് പരീക്ഷാ പേപ്പറുകൾ കൊണ്ടുപോകാനും പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസുകൾ സമർപ്പിക്കാനും സർവകലാശാലയുടെ പ്രോട്ടോക്കോൾ പ്രകാരം പ്രൊഫസർമാരെയാണ് ചുമതലപ്പെടുത്താറുള്ളത്.
യഥാർത്ഥ ചോദ്യപേപ്പറിലെ 70 ശതമാനം ചോദ്യങ്ങളുമായി വാട്സാപ്പിൽ പ്രചരിച്ച ചോദ്യപേപ്പറിന് സാമ്യമുള്ളതായി സർവകലാശാല അധികൃതർ അറിയിച്ചു. ഇതോടെയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്. ചോദ്യപേപ്പർ ചോർന്നെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് വിദ്യാർത്ഥികൾ പ്രതിഷേധിക്കുകയും സർവകലാശാലാ അധികൃതർക്ക് നിവേദനം നൽകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.