ജനറല്‍ സെക്രട്ടറി പദം: ശശികലയോട് തെരഞ്ഞെടുപ്പു കമീഷന്‍ വിശദീകരണം തേടി

ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചതിനെതിരെ പന്നീര്‍സെല്‍വം വിഭാഗം നൽകിയ പരാതിയിൽ വി.കെ ശശികലയോട് കേന്ദ്ര തെരഞ്ഞെടുപ്പു കമീഷന്‍ വിശദീകരണം തേടി. ഫെബ്രുവരി 28നകം വിശദീകരണം നല്‍കാനാണ് കമീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ശശികലയെ എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയായി നിശ്ചയിച്ചത് പാര്‍ട്ടിയുടെ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ആരോപിച്ചാണ് പന്നീര്‍സെല്‍വം വിഭാഗം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ചത്. ഈ നിയമനം അസാധുവാക്കണമെന്നാണ് ആവശ്യം. ഇതിന് വിവിധ കാരണങ്ങള്‍ പന്നീര്‍സെല്‍വവും സംഘവും നിരത്തിയിട്ടുണ്ട്.

പാര്‍ട്ടി നിയമാവലി അനുസരിച്ച് ജനറല്‍ സെക്രട്ടറിയെ പ്രാഥമിക അംഗങ്ങളാണ് തെരഞ്ഞെടുക്കേണ്ടത്. എന്നാല്‍, ജനറല്‍ കൗണ്‍സിലാണ് ശശികലയെ ജനറല്‍ സെക്രട്ടറിയാക്കിയത്. നയപരിപാടികള്‍ രൂപപ്പെടുത്താന്‍ അധികാരപ്പെട്ട സമിതിയാണ് ജനറല്‍ കൗണ്‍സില്‍. തെരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഈ സമിതിക്ക് അവകാശമില്ലെന്നും പന്നീര്‍സെല്‍വം വിഭാഗം പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

പാര്‍ട്ടി നിയമാവലിയില 30(5) പ്രകാരം ജനറല്‍ സെക്രട്ടറിയാകുന്ന ഒരാള്‍ക്ക് ചുരുങ്ങിയത് അഞ്ചു വര്‍ഷത്തെ പ്രാഥമികാംഗത്വം വേണം. എന്നാല്‍, ജയലളിതയെ 2011 ഡിസംബര്‍ 19ന് പുറത്താക്കിയിരുന്നു. 2012 മാര്‍ച്ചില്‍ പാർട്ടിയിൽ തിരിച്ചെടുത്തു. അതുവഴി പ്രാഥമികാംഗത്വം ഇടക്ക് ഇല്ലാതായി. അതിനു ശേഷം അഞ്ചു വര്‍ഷ കാലാവധി പൂർത്തിയാക്കിയിട്ടില്ല. പന്നീര്‍സെല്‍വത്തെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ ശശികലക്ക് അധികാരമില്ലെന്നും തെരഞ്ഞെടുപ്പ് കമീഷന് നൽകിയ പരാതിയിൽ വിശദീകരിക്കുന്നു.

 

 

Tags:    
News Summary - election commission notice to sasikala in the aiadmk general secretary post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.