40 എം.എൽ.എമാർ ഒപ്പമുണ്ടെന്ന് എക്നാഥ് ഷിൻഡെ; വിമത എം.എൽ.എമാർ അസമിലെത്തി

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിസന്ധി രൂക്ഷമാക്കി എക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ വിമത എം.എൽ.എമാർ അസമിലെത്തി. ഗുജറാത്തിലെ സൂറത്തിൽ നിന്നാണ് എം.എൽ.എമാർ ഗുവാഹത്തിയിലെത്തിയത്. 40 എം.എൽ.എമാർ ഒപ്പമുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. താക്കറെയുടെ ഹിന്ദുത്വവുമായി മുന്നോട്ട് പോകുമെന്നും ഷിൻഡെ കൂട്ടിച്ചേർത്തു. ഗുവാഹത്തിയിൽ എത്തിയതിന് ശേഷമായിരുന്നു ഷി​ൻഡെയുടെ പ്രതികരണം.

വിമത സ്വരമുയർത്തി ശിവസേന നേതാവും നഗരവികസന മന്ത്രിയുമായ ഏക് നാഥ് ഷിൻഡെ എം.എൽ.എമാരുമായി സ്ഥലം വിട്ടതോടെ മഹാരാഷ്ട്രയിലെ ശിവസേന-എൻ.സി.പി-കോൺഗ്രസ് സഖ്യ മഹാവികാസ് അഗാഡി സർക്കാർ പ്രതിസന്ധിയിൽ. ഹിന്ദുത്വയുടെ പേരിൽ കോൺഗ്രസ്-എൻ.സി.പി സഖ്യം ഉപേക്ഷിച്ച് ശിവസേന ബി.ജെ.പിക്കൊപ്പം സർക്കാർ രൂപവത്കരിക്കണമെന്ന ആവശ്യം ഉന്നയിച്ച ഏകനാഥ് ഷിൻഡെ എംഎൽഎമാരുമായി സൂറത്തിലെ ലേ മെരിഡിയൻ ഹോട്ടലിലേക്കാണ് മാറിയത്.

ബാൽതാക്കറെയോട് കൂറുള്ള ശിവസൈനികനായ താൻ അധികാരത്തിനു വേണ്ടി ആരെയും ചതിക്കില്ലെന്നും ഷിൻഡെ പറയുന്നു. എന്നാൽ, ശിവസേനയെ പിളർപ്പിന്റെ വക്കിലെത്തിച്ച ആവശ്യം തള്ളിയ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ഷിൻഡെയെ പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്ന് മാറ്റി അജയ് ചൗധരിയെ പകരം നിയോഗിച്ചു.

അതിനിടെ, പ്രശ്നപരിഹാരത്തിനായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സൂറത്തിലേക്ക് അയച്ച ശിവസേന നേതാക്കൾ വിമത നേതാവ് എക് നാഥ് ഷിൻഡെയെ കണ്ട് രണ്ടു മണിക്കൂർ ചർച്ച നടത്തി. നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പ് ഫലത്തിനു തൊട്ടുപിന്നാലെ തിങ്കളാഴ്ച അർദ്ധരാത്രിയോടെയാണ് ഏക് നാഥ് ഷിൻഡെ പാർട്ടി എം.എൽ.എമാരുമായി ഗുജറാത്തിലേക്ക് കടന്നത്.

തെരഞ്ഞെടുപ്പിൽ ഭരണപക്ഷ എം.എൽ.എമാർ കൂറുമാറി വോട്ടു ചെയ്തതിനാൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥി ജയിച്ചിരുന്നു. 10 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നാലുപേരെ ജയിപ്പിക്കാനുള്ള വോട്ട് മാത്രമുള്ള ബി.ജെ.പി, മത്സരിപ്പിച്ച അഞ്ചുപേരും ജയിച്ചു. ബി.ജെ.പിയുടെ പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ഡൽഹിയിൽ ചെന്ന് ദേശീയ നേതാക്കളായ അമിത് ഷാ, ജെ.പി നഡ്ഡ എന്നിവരെ കണ്ടു. ഡൽഹിയിലായിരുന്ന എൻ.സി.പി അധ്യക്ഷൻ ശരദ് പവാർ മുംബൈയിലെത്തിയിട്ടുണ്ട്.



Tags:    
News Summary - ebel Eknath Shinde says 40 MLAs with him in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.