ചെന്നൈ: ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിന്ന യുവതിയെ മദ്യലഹരിയില്‍ കയറിപ്പിടിച്ച പൊലീസുകാരനെ നാട്ടുകാർ വളഞ്ഞിട്ട് മർദിച്ചു. ചെന്നൈ കെ.കെ നഗർ പൊലീസ് സ്റ്റേഷനിലെ ഹെഡ് കോൺസ്റ്റബിൾ അരുമ്പക്കത്തെ രാജീവിനാണ് മർദനമേറ്റത്. താൽക്കാലികാടിസ്ഥാനത്തിൽ എം.ജി.ആർ നഗർ പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ജോലിചെയ്തിരുന്നത്.
രാത്രി പത്ത് മണിയോടെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് യുവതിയെ കയറിപ്പിടിച്ചത്. ജവഹർലാൽ നെഹ്‌റു സാലൈയിലെ അംബിക എംപയർ ഹോട്ടലിന് സമീപം ബസ് കാത്തുനിൽക്കുകയായിരുന്നു സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതി. ഈ സമയം യൂനിഫോമിൽ ഇരുചക്ര വാഹനത്തിലെത്തിയ രാജീവ്, വണ്ടി നിർത്തി കൂടെ വരാൻ ആവശ്യപ്പെട്ടു. വിസമ്മതിച്ചപ്പോൾ പിടിച്ചുവലിക്കുകയായിരുന്നു. ബഹളംവെച്ചതോടെ സമീപത്തുണ്ടായിരുന്നവരും പ്രദേശവാസികളും വഴിയാത്രക്കാരും ഓടിയെത്തി ഇയാളെ പിടികൂടി പൊതിരെ തല്ലി. മദ്യപിച്ച് ലക്കുകെട്ട രാജീവിനെ മർദിക്കുന്ന ദൃശ്യങ്ങൾ ചിലർ മൊബൈലിൽ പകർത്തി സോഷ്യൽ മീഡിയയിൽ പോസ്റ്റുചെയ്യുകയായിരുന്നു.
യുവതിയുടെ പരാതി ലഭിച്ചതായും കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തതായും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് ചികിത്സ ആവശ്യമുള്ളതിനാൽ പിന്നീട് ജാമ്യത്തിൽ വിട്ടു. സർവിസിൽനിന്ന് സസ്പെൻഡ് ചെയ്യുമെന്നും വകുപ്പുതല നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.
കഴിഞ്ഞയാഴ്ച തെങ്കാശിയിലെ കോൺസ്റ്റബ്ൾ സമാനരീതിയിൽ യുവതിയോട് അപമര്യാദയായി പെരുമാറിയത് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ മദ്രാസ് ഹൈകാടതി ഇടപെടുകയും ഇത്തരം കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇരകൾ പരാതിപ്പെട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വിഡിയോകൾ അടിസ്ഥാനമാക്കി കേസെടുക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.