ന്യൂഡൽഹിയിൽ സംസ്ഥാനത്തെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ഡി. കെ ശിവകുമാർ സംസാരിക്കുന്നു

കർണാടക വികസനം; എം.പിമാരുമായുള്ള കൂടിക്കാഴ്ച വന്‍ വിജയം -മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

ബംഗളൂരു: ന്യൂഡൽഹിയിൽ സംസ്ഥാനത്തെ എം.പിമാരുമായി നടത്തിയ കൂടിക്കാഴ്ച വന്‍ വിജയമെന്ന് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ഐക്യത്തിന് ശക്തിയുണ്ടെന്ന് യോഗം തെളിയിച്ചുവെന്നും കർണാടകയുടെ വികസനത്തിനായി പാർട്ടി നേതാക്കൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്‍റെ ആവശ്യകത ശക്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.

വിവിധ രാഷ്ട്രീയ പാർട്ടികളിലെ എം.പിമാരിൽ നിന്ന് മികച്ച പ്രതികരണമാണ് യോഗത്തിന് ലഭിച്ചത്. എല്ലാവരെയും പരിഗണിക്കുന്ന മുഖ്യമന്ത്രിയുടെ സമീപനത്തെ പ്രതിപക്ഷ നേതാക്കള്‍ പോലും അഭനന്ദിച്ചുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് വൃത്തങ്ങള്‍ അറിയിച്ചു. ഇത്രയും എം.പിമാർ ഇത്തരമൊരു യോഗത്തിൽ പങ്കെടുക്കുന്നത് ആദ്യമായാണെന്ന് കേന്ദ്രമന്ത്രിമാരായ പ്രല്‍ഹാദ് ജോഷി, ശോഭ കരന്ദ്‌ലാജെ, വി. സോമണ്ണ, ബി.ജെ.പി നേതാക്കളായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ, രാജ്യസഭാംഗം സുധാ മൂർത്തി എന്നിവർ പറഞ്ഞു.

കർണാടകയുടെ വികസനത്തിനായി പാർട്ടി വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒരുമിച്ച് പ്രവർത്തിക്കാനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന നേതാക്കൾ അംഗീകരിച്ചു. കേന്ദ്രവുമായി ചേർന്ന് തീർപ്പാക്കാത്ത പദ്ധതികൾ നടപ്പാക്കുക, ഫണ്ട് അനുവദിക്കുന്നതിനായി സമ്മർദം ചെലുത്തുക, സംസ്ഥാനത്തിന് വരൾച്ച ദുരിതാശ്വാസ സഹായം തേടുക തുടങ്ങി മുഖ്യമന്ത്രിയുടെ അഭ്യർഥനക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചത്.

കേന്ദ്രമന്ത്രിമാരായ പ്രല്‍ഹാദ്ജോഷി, വി. സോമണ്ണ, ശോഭ കരന്ദ്‌ലാജെ, ലോക്‌സഭാ അംഗങ്ങളായ ബസവരാജ് ബൊമ്മൈ, ജഗദീഷ് ഷെട്ടാർ, പി.സി ഗദ്ദിഗൗഡർ, സാഗർ ഖണ്ഡ്രെ, ഡോ. മഞ്ജുനാഥ്, തേജസ്വി സൂര്യ, പി.സി. മോഹൻ, ഡോ. സുധാകർ, സുനിൽ ബോസ്, പ്രിയങ്ക ജാർക്കിഹോളി, പ്രഭാ മല്ലികാർജുൻ, എസ്. ബി.വൈ രാഘവേന്ദ്ര, വിശ്വേശ്വർ ഹെഗ്‌ഡെ കാഗേരി, കോട്ട ശ്രീനിവാസ് പൂജാരി, രാജ്യസഭാംഗങ്ങളായ സുധ മൂർത്തി, ജയറാം രമേഷ്, അജയ് മാക്കൻ, സയ്യിദ് നാസിർ ഹുസൈൻ, നാരായൺ ഭണ്ഡാഗെ, എം. നാഗരാജ്, മൻസൂർ ഖാൻ, പവൻ ഖേര എന്നിവര്‍ പങ്കെടുത്തു.

Tags:    
News Summary - എം.പിമാരുമായുള്ള കൂടിക്കാഴ്ച വന്‍ വിജയം -മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.