ഛണ്ഡിഗഢ്: കാപ്സിക്കം വില കുത്തനെ ഇടിഞ്ഞതിനെ തുടർന്ന് വഴിയിൽ ഉപേക്ഷിച്ച് കർഷകർ. കിലോ ഗ്രാമിന്റെ വില ഒരു രൂപ വരെയായി ഇടിഞ്ഞതിനെ തുടർന്നാണ് വിളയിച്ചെടുത്ത കാപ്സിക്കം കർഷകർ റോഡിൽ ഉപേക്ഷിച്ചത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിന്റെ നിർദേശപ്രകാരമാണ് കാപ്സിക്കം കൃഷി ചെയ്തതെന്നും എന്നാൽ, കിലോ ഗ്രാമിന് ഒരു രൂപ മാത്രമാണ് ലഭിച്ചതെന്നും കർഷകർ അവകാശപ്പെടുന്നു.
കാലാവസ്ഥ മാറ്റമാണ് കാപ്സിക്കം വില ഇടിയുന്നതിലേക്ക് നയിച്ചതെന്നാണ് സൂചന. മധ്യപ്രദേശിലേയും മഹാരാഷ്ട്രയിലേയും വിളവെടുപ്പിന് ശേഷമാണ് പഞ്ചാബിൽ കാപ്സിക്കം കൃഷിയുടെ വിളവെടുപ്പുണ്ടാവുക. എന്നാൽ, ഇക്കുറി മൂന്ന് സംസ്ഥാനങ്ങളിലേയും കാപ്സിക്കം ഒരുമിച്ച് വിപണിയിലെത്തിയതോടെ വില ഇടിയുകയായിരുന്നു.
കാപ്സിക്കം കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാനാണ് കർഷകരോട് പഞ്ചാബ് സർക്കാർ ഇപ്പോൾ ആവശ്യപ്പെടുന്നത്. വില കൂടിയതിന് ശേഷം കാപ്സിക്കം വിൽക്കാമെന്നാണ് അവരുടെ നിലപാട്. എന്നാൽ, ഇത് അംഗീകരിക്കാൻ കർഷകർ തയാറല്ല. കൊൽക്കത്തയിൽ കൊണ്ടു പോയി കാപ്സിക്കം വിൽക്കണമെന്നാണ് അവരുടെ ആവശ്യം. എന്നാൽ, ഇതിനോട് സംസ്ഥാന സർക്കാർ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.