ന്യൂഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും ഞായറാഴ്ച രാവിലെ അതിശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടു. കാഴ്ചപരിധി പൂജ്യം അടിയിലേക്ക് താഴ്ന്നതോടെ ഗതാഗത സംവിധാനങ്ങൾ പൂർണമായും തടസ്സപ്പെട്ടു. കഠിനമായ തണുപ്പിനൊപ്പം വായുനിലവാര സൂചിക ‘അതിഗുരുതര’ വിഭാഗത്തിലേക്ക് എത്തിയതോടെ നഗരം ശ്വാസം മുട്ടുകയാണ്.
ശക്തമായ മൂടൽമഞ്ഞ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകളെ കാര്യമായി ബാധിച്ചു. ഏകദേശം 35 ശതമാനം വിമാനങ്ങൾ പുറപ്പെടാനും 27 ശതമാനം വിമാനങ്ങൾ ഇറങ്ങാനും വൈകി. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ യാത്രക്കാർക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. സഫ്ദർജംഗിൽ കാഴ്ചപരിധി പൂജ്യം മീറ്ററും പാലത്തിൽ 100 മീറ്ററുമായിരുന്നു രേഖപ്പെടുത്തിയത്.
ട്രെയിൻ സർവീസുകളെയും മൂടൽമഞ്ഞ് സാരമായി ബാധിച്ചു. രാജധാനി, തുരന്തോ എക്സ്പ്രസ് ഉൾപ്പെടെയുള്ള ഡസൻ കണക്കിന് ട്രെയിനുകൾ 12 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. ഉപാസന എക്സ്പ്രസ്, സിക്കിം മഹാനന്ദ എക്സ്പ്രസ് എന്നീ ട്രെയിനുകൾ റദ്ദാക്കി. ഡൽഹിക്ക് പുറമെ ഉത്തർപ്രദേശിലെ ബറൈലി, ലഖ്നോ തുടങ്ങിയ സ്ഥലങ്ങളിലും സമാന രീതിയിൽ കാഴ്ചപരിധി തടസ്സപ്പെട്ടു.
ഞായറാഴ്ച രാവിലെ ഡൽഹിയിലെ വായുനിലവാര സൂചിക 439 ആയി ഉയർന്നു. മലിനീകരണം രൂക്ഷമായതിനെത്തുടർന്ന് വായു ഗുണനിലവാര മാനേജ്മെന്റ് കമ്മീഷൻ (സി.എ.ക്യു.എം) കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മലിനീകരണ വിരുദ്ധ നടപടികളുടെ ഭാഗമായ 'ഗ്രാപ്പ്-4' നിയന്ത്രണങ്ങളാണ് ഇപ്പോൾ നഗരത്തിൽ നടപ്പിലാക്കിയിരിക്കുന്നത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ വായുനിലവാരത്തിൽ വലിയ ഇടിവ് രേഖപ്പെടുത്തിയതിനെത്തുടർന്നാണ് ഈ തീരുമാനം.
ഡൽഹിയിൽ ശനിയാഴ്ച കുറഞ്ഞ താപനില 4.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. വരും ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജനുവരി 23നും 26നും ഇടയിൽ വീണ്ടും ശക്തമായ തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടുത്ത തണുപ്പും പുകയും മൂടൽമഞ്ഞും കലർന്ന പുകമഞ്ഞിന്‍റെ (സ്മോഗ്) സാന്നിധ്യം ഡൽഹി നിവാസികളുടെ ആരോഗ്യത്തിന് വെല്ലുവിളിയായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.