ന്യൂഡൽഹി: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി റോഹിങ്ക്യൻ അഭയാർഥികൾക്ക് ഭക്ഷണം വിതരണം ചെയ്തതിന് റസ്റ്ററൻഡുകൾക്ക് നേരെ ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണവും ഭീഷണിയും. ഡല്‍ഹിയിലെ ജസോല മേഖലയിലെ മൂന്ന് ഹോട്ടലുകളാണ് ഭക്ഷണം വിതരണം ചെയ്തത്. എന്നാൽ, ഭീഷണി കൊണ്ട് പിന്മാറാന്‍ ഒരുക്കമല്ലെന്നും ഇനിയും വിതരണം ചെയ്യുമെന്നും ഭക്ഷണം വിതരണം ചെയ്ത രണ്ട് ഹോട്ടലുകളുടെ ഉടമയും 25 കാരനുമായ ശിവം സെഹ്ഗാൾ പ്രതികരിച്ചു.
'ഭക്ഷണത്തിന് മതമില്ല എന്ന തത്വത്തില്‍ ഉറച്ചു വിശ്വസിക്കുന്നു. എന്‍.ജി.ഒകളുമായി സഹകരിച്ച് സമൂഹത്തില്‍ ധാരാളമായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ ചെയ്യാറുണ്ട്. ആവശ്യക്കാര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന സദുദ്ദേശ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. അടുത്ത തവണ മാധ്യമ ശ്രദ്ധ വേണ്ടതില്ല എന്നാഗ്രഹിക്കുന്നു. ആവശ്യക്കാര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനാണോ ഇത്ര പ്രശ്‌നം? -ദ ക്വിൻറ് ന്യൂസിനോട് ശിവം പറഞ്ഞു.
റോഹിങ്ക്യകൾക്ക് ഭക്ഷണം വിതരണം ചെയ്തത് വാർത്തയായി സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സൈബർ ആക്രമണങ്ങളുടെ തുടക്കം. എ.എൻ.െഎ ന്യൂസ് ഏജൻസി കൊടുത്ത വാർത്തക്ക് താഴെ റോഹിങ്ക്യകളെ അധിക്ഷേപിച്ചും ഹോട്ടൽ ബഹിഷ്കരിക്കാനും പൂട്ടിക്കാനും ആഹ്വാനം ചെയ്തും നിരവധിയാളുകളാണ് കമൻറ് ചെയ്തത്. 'ഹോട്ടലിലെ നമ്പറിലേക്ക് നിരവധി കാളുകളാണ് വന്നത്. എല്ലാവരും ചോദിക്കുന്നത് നിയമവിരുദ്ധമായി ഇന്ത്യയിൽ വസിക്കുന്നവർക്ക് എന്തിനാണ് ഭക്ഷണം നൽകുന്നത് എന്നാണ്.. എല്ലാവർക്കും മാന്യമായി അതിനുള്ള ഉത്തരം നൽകാൻ ശ്രമിച്ചു. അധികം വൈകാതെ പലരും സൊമാറ്റോയിൽ നമ്മുടെ ഹോട്ടലിന് കുറഞ്ഞ റേറ്റിങ് നൽകാനും ആരംഭിച്ചിരുന്നു... -ശിവം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.