അറസ്റ്റിനെതിരെ കെജ്രിവാൾ നൽകിയ ഹരജിയിൽ ഡൽഹി ഹൈകോടതി നാളെ വിധി പറയും

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി)അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത് കൊണ്ട് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ സമർപ്പിച്ച ഹരജിയിൽ ഡൽഹി ഹൈകോടതി നാളെ വിധി പറയും. നാലു മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് കോടതി വിധി പറയാൻ നാ​ളത്തേക്ക് മാറ്റിയത്. കേജ്‌രിവാളിനു വേണ്ടി മുതിർന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്‌വിയും വിക്രം ചൗധരിയും ഇ.ഡിക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി.രാജുവും ഹാജരായി.

അധിക്ഷേപിക്കാനും ദുർബലനാക്കാനുമാണ് ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായ സമയത്ത് ഇ.ഡി തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തതെന്നാണ് കെജ്രിവാൾ കോടതിയെ അറിയിച്ചത്. തന്നെയും എ.എ.പിയെയും തകർക്കാനുള്ള നീക്കമാണ് അറസ്റ്റ്. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് അതാണ് സൂചിപ്പിക്കുന്നതെന്നും കെജ്രിവാൾ കോടതിയിൽ ചൂണ്ടിക്കാട്ടി.

കെജ്രിവാളിനെതിരെ നിരവധി തവണ ഇ.ഡി സമൻസയച്ചതിനെയും മനു അഭിഷേക് സിങ്‍വി ചോദ്യം ചെയ്തു. ഒമ്പതു തവണ സമൻസ് നൽകി ഒരിക്കൽ പോലും അറസ്റ്റ് ഉണ്ടായിട്ടില്ല. തെളിവുകളോ സാക്ഷി മൊഴികളോ ഉണ്ടായിട്ടില്ല. അറസ്റ്റ് നടന്നപ്പോൾ വീട്ടിൽ വെച്ചും ഉദ്യോഗസ്ഥർ മൊഴിയെടുത്തിട്ടില്ലെന്നും കെജ്രിവാൾ പറഞ്ഞു. മാർച്ച് 21നാണ് ഇ.ഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഇ.ഡി കസ്റ്റഡി കാലാവധി അവസാനിച്ച അദ്ദേഹത്തെ തിഹാർ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

Tags:    
News Summary - Delhi High Court will decide tomorrow on Kejriwal's plea

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.