കെജ്രിവാളിന്‍റെ വീട് ആക്രമിക്കുന്ന വിഡിയോ കണ്ടു, സുരക്ഷക്ക് ആവശ്യമായ പൊലീസ് സന്നാഹം ഇല്ല -ഹൈകോടതി

ന്യൂഡൽഹി: 'ദി കശ്മീർ ഫയൽസ്' എന്ന സിനിമയെ വിമർശിച്ചതിന്‍റെ പേരിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ വസതിക്ക് നേരെയുണ്ടായ ബി.ജെ.പി ആക്രമണത്തിൽ അന്വേഷണത്തിന്‍റെ തൽസ്ഥിതി റിപ്പോർട്ട് ഹാജരാക്കാൻ പൊലീസിനോട് ഹൈകോടതി ആവശ്യപ്പെട്ടു. ആക്രമണത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ കണ്ടുവെന്നും മുഖ്യമന്ത്രിയുടെ സുരക്ഷക്ക് ആവശ്യമായ പൊലീസ് സന്നാഹം ഇല്ലെന്നും കോടതി വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളടക്കം എല്ലാ തെളിവുകളും സംരക്ഷിക്കണമെന്ന് പൊലീസിനോട് കോടതി ആവശ്യപ്പെട്ടു.

സംഭവം അന്വേഷിക്കുന്നതിനായി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാർട്ടി എം.എൽ.എ സൗരഭ് ഭരദ്വാജ് നൽകിയ ഹരജി വെള്ളിയാഴ്ച പരിഗണിക്കുകയായിരുന്നു കോടതി.


ഇന്ത്യക്ക് വേണ്ടി മരിക്കാന്‍ വരെ താന്‍ തയ്യാറാണെന്നായിരുന്നു തന്‍റെ വസതിക്കു നേരേ ഉണ്ടായ അതിക്രമത്തെ കുറിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രതികരണം. " നമ്മൾ എല്ലാവരും ഒരുമിച്ച് രാജ്യത്തെ മുന്നോട്ട് കൊണ്ടുപോകണം, 75 വർഷത്തോളം നമ്മൾ വെറുതെ പോരാടി പാഴാക്കി. ഈ ഗുണ്ടായിസം കൊണ്ട് രാജ്യം അഭിവൃദ്ധിപ്പെടാന്‍ പോകുന്നില്ല. 21-ാം നൂറ്റാണ്ടിലെ ഇന്ത്യക്കായി നമുക്ക് എല്ലാവർക്കും സമാധാനപരമായി ഒരുമിച്ച് പ്രവർത്തിക്കാം " - കെജരിവാൾ പറഞ്ഞു.

അക്രമം നടത്തിയ കേസിൽ എട്ട് പേരെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കേസിൽ അന്വേഷണം തുടർന്ന് കൊണ്ടിരിക്കയാണെന്നും കൂടുതൽ പ്രതികളെ ഉടനെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

വിവേക് അഗ്നിഹോത്രിയുടെ ദ കശ്മീർ ഫയൽസ് സിനിമയെക്കുറിച്ചുള്ള കെജ്‌രിവാളിന്റെ പരാമർശത്തിനെതിരെ ബുധനാഴ്ചയാണ് ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ അതിക്രമം നടത്തിയത്. കെജ്രിവാളിന്‍റെ വസതിക്ക് മുന്നിലുണ്ടായിരുന്ന സി.സി.ടി.വി ക്യാമറകളും സുരക്ഷാ ബാരിക്കേഡുകളും അക്രമിസംഘം തകർത്തിരുന്നു. തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്താൻ ബി.ജെ.പി ക്ക് കഴിയാത്ത സാഹചര്യത്തിൽ കെജ്‌രിവാളിനെ കൊല്ലാനുള്ള ഗൂഢാലോചനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു.

Tags:    
News Summary - Delhi High Court seeks status report on attack outside CM Kejriwal’s residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.