മൈസൂരു: ദത്തഗള്ളി നേതാജി സർക്കിളിൽ റെസ്റ്റോ പബ്ബിലുണ്ടായ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം.
പബ്ബിലെ അടുക്കളയിൽ ജോലിചെയ്തിരുന്ന മണിപ്പൂർ സ്വദേശി സാഹിൻ (26), നേപ്പാൾ സ്വദേശി പ്രകാശ് (24) എന്നിവരാണ് മരിച്ചത്. സ്ഥാപനത്തിന്റെ മാനേജർ മഹാദേവ പ്രസാദ്, ജീവനക്കാരായ യോഗ, അവിനാഷ്, ഉപഭോക്താക്കളായ സോനു, രമേശ്, പ്രജ്വൽ എന്നിവർക്ക് പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്.
കെട്ടിടത്തിന്റെ രണ്ടാംനിലയിൽ മുളയും വൈക്കോലും ഉപയോഗിച്ച് ആഫ്രിക്കൻ ശൈലിയിലുള്ള അലങ്കാരങ്ങൾ ഒരുക്കിയിരുന്നതിനാൽ തീ അതിവേഗം പടരുകയായിരുന്നു. ഇടതൂർന്ന പുകയിൽ ശ്വാസംമുട്ടി ഉള്ളിലുണ്ടായിരുന്നവർ പുറത്തുകടക്കാൻ കഴിയാതെ കുടുങ്ങി.
ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും അടുക്കളയിലുണ്ടായിരുന്ന രണ്ടുപേരെ പുറത്തെടുക്കാനായില്ല.
സംഭവം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് സ്ഥലം സന്ദർശിച്ച ജി.ടി. ദേവഗൗഡ എം.എൽ.എ അറിയിച്ചു.
സിറ്റി പോലീസ് കമീഷണർ സീമ ലട്കർ, ഡെപ്യൂട്ടി കമീഷണർ ജി. ലക്ഷ്മികാന്ത് റെഡ്ഡി, എം.സി.സി കമീഷണർ ഷെയ്ഖ് തൻവീർ ആസിഫ് എന്നിവരും സംഭവസ്ഥലത്തെത്തി. കുവെമ്പുനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.