മദ്യനയ അഴിമതിക്കേസ്: കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ ജുഡിഷ്യൽ കസ്റ്റഡി മേയ് 20 വരെ നീട്ടി. റോസ് അവന്യൂ കോടതി സ്​പെഷ്യൽ ജഡ്ജി കാവേരി ബാജ്‍വയാണ് വിധി പ്രസ്താവിച്ചത്. കെജ്രിവാളിന്‍റെ ജാമ്യഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കാമെന്നും കോടതി അറിയിച്ചു.

കെജ്രിവാൾ സുപ്രീംകോടതിയിൽ നൽകിയ ജാമ്യഹരജിയിലും ഇന്ന് വിധി പ്രസ്താവിക്കില്ല. ഹരജി അടുത്തയാഴ്ച പരിഗണിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ വാദം നീണ്ടാൽ കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകിയേക്കുമെന്ന് നേരത്തെ സുപ്രീംകോടതി സൂചന നൽകിയിരുന്നു. ഡൽഹിയിൽ മേയ് 25നാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുക. കേസുമായി ബന്ധപ്പെട്ട ഫയൽ ഹാജരാക്കണമെന്ന് ഇ.ഡിയോട് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു.

മാർച്ച് 21നാണ് കെജ്രിവാളിനെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യാനായി ആവർത്തിച്ച് സമൻസയച്ചിട്ടും ​കെജ്രിവാൾ ഇ.ഡിക്കു മുന്നിൽ ഹാജരായില്ലെന്ന് കാണിച്ച് ഏപ്രിൽ ഒമ്പതിന് ഡൽഹി ഹൈകോടതി അറസ്റ്റ് ശരിവെച്ചു. കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന മുതിർന്ന എ.എ.പി നേതാവ് മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി മേയ് 15 വരെ നീട്ടിയതായും നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Delhi court extends judicial custody of Arvind Kejriwal till May 20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.