പട്ന: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതിന് മുമ്പുതന്നെ ഔദ്യോഗിക വസതിയിൽനിന്ന് പടിയിറങ്ങി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ഔദ്യോഗിക വസതിയിൽനിന്ന് അദ്ദേഹത്തിലെ സാധനങ്ങളെല്ലാം മാറ്റി. ജെ.ഡി.യു തലവനായ നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് വസതിയിൽനിന്നുള്ള പടിയിറക്കം.
പട്നയിലെ ആനി മാർഗ് ഒന്നിലുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് നീതീഷ് കുമാറിന്റെ സാധനങ്ങൾ നഗരത്തിലെ 7 സർക്കുലർ റോഡിലുള്ള മറ്റൊരു സർക്കാർ ബംഗ്ലാവിലേക്ക് മാറ്റുന്നതായി ഔദ്യോഗികവൃത്തങ്ങൾ പറയുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിന് ശേഷമായിരിക്കും ആനിമാർഗ് 1 ലെ വസതി പൂർണമായും ഒഴിയുക. സർക്കുലർ 7 റോഡിലെ വീട് നിതീഷ് കുമാറിനായി ഒരുക്കിയതായാണ് വിവരം. നേരത്തേയും അദ്ദേഹം ഇവിടം വസതിയായി ഉപയോഗിച്ചുണ്ട്. 2014ൽ ജിതൻ റാം മാഞ്ചി മുഖ്യമന്ത്രിയായിരുന്നപ്പോൾ സർക്കുലർ 7 റോഡിലെ വസതിയിലായിരുന്നു നിതീഷ് കുമാറിന്റെ താമസം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ അറ്റകുറ്റപ്പണികൾ നടക്കുമ്പോഴെല്ലാം നിതീഷ് കുമാർ താൽക്കാലികമായി 7 സർക്കുലർ റോഡിലെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.
ഏപ്രിൽ 10 നാണ് നീതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. ബീഹാറിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗത്തിന് ഇതോടെ അന്ത്യമാകുകയായിരുന്നു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന വ്യക്തിയാണ് നിതീഷ് കുമാർ. 75 കാരനായ നിതീഷ് മുഖ്യമന്ത്രി സ്ഥാനം ഉടൻ രാജിവെച്ചേക്കുമെന്നാണ് സൂചന. എൻ.ഡി.എ മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഏപ്രിൽ 14ന് തന്നെ നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനവും രാജിവെക്കാൻ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.
ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് നിതീഷിന്റെ പിൻഗാമിയാകുകയെന്നാണ് വിവരം. മാർച്ച് 30 ന് നിതീഷ് കുമാർ ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗത്വം രാജിവച്ചിരുന്നു. മാർച്ച് 16നാണ് നിതീഷ് കുമാർ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.