കൊൽക്കത്ത: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റ് അംപൻ ഇന്ന് ഉച്ചകഴിഞ്ഞ് ബംഗാൾ തീരം വഴി കര തൊടുന്നതിനു മുന്നോടിയായി പശ്ചിമബംഗാളിലും ഒഡീഷയിലും ശക്തമായ കാറ്റും മഴയും. തുടർന്ന് ഇരുസംസ്ഥാനങ്ങളിൽ നിന്നും ലക്ഷങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. മണിക്കൂറിൽ 155-165 കി.മി ആണ് കാറ്റിെൻറ വേഗത. ഇത് ചിലപ്പോൾ 185 കി.മി വരെയാകാമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
അതേസമയം, സൂപ്പർ സൈക്ലോൺ വിഭാഗത്തിലായിരുന്ന അംപൻ ഇപ്പോൾ അതിശക്ത ചുഴലിക്കാറ്റായി ദുർബലമായതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോവിഡിനൊപ്പം ചുഴലിക്കാറ്റു കൂടി എത്തുന്നതോടെ ബംഗാളിലും ഒഡിഷയിലും ദുരിതം ഇരട്ടിയായി. കനത്ത ജാഗ്രത നിർദേശമാണ് ജനങ്ങൾക്ക് നൽകിയിരിക്കുന്നത്.
ബാംഗാളിലെ ഈസ്റ്റ് മിഡ്നാപുർ, വടക്കും തെക്കും പർഗാനസ്, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളിൽ കാറ്റ് നാശം വിതച്ചേക്കും. കാർഷികവിളകൾക്കും വീടുകൾക്കും കെട്ടിടങ്ങൾക്കും വൻതോതിൽ നാശനഷ്ടമുണ്ടാകും. ബംഗാളിനൊപ്പം ഒഡീഷയിൽ കാറ്റ് നാശംവിതക്കുമെന്നാണ് റിപ്പോർട്ട്. സിക്കിം, ആസാം, മേഘാലയ എന്നീ സംസ്ഥാനങ്ങൾക്കും അംപൻ ഭീഷണിയാകും.
ഒഡീഷയിൽ ജഗത്സിങ്പുർ, ഭദ്രക്, ബലസോർ, കേന്ദ്രപാറ എന്നീ ജില്ലകളിലാണ് കാറ്റ് നാശം വിതക്കുക. ഒഡീഷയിൽ ഇപ്പോൾ തന്നെ ശക്തമായ മഴയും കാറ്റുമാണ്. ചുഴലിക്കാറ്റിനെ തുടർന്ന് ഇന്ത്യയിലെയും ബംഗ്ലാദേശിലെയും തീരപ്രദേശങ്ങളിൽ താമസിക്കുന്ന 42 ലക്ഷത്തോളം ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
ബംഗാളിലും ഒഡീഷയിലും ദേശീയ ദുരന്തനിവാരണ സേനയുടെ 36സംഘാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. 2019ൽ ബംഗാളിൽ നാശനഷ്ടമുണ്ടാക്കിയ ബുൾബുൾ ചുഴലിക്കാറ്റിനെക്കാൾ ശക്തമാണ് അംപൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.