ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞുനിൽക്കുന്നത് പ്രതിരോധ നടപടികളുടെ മികവോ, പരിശോധനക്ക് വേഗമില്ലാത്തതോ? ജനസംഖ്യയിൽ ഒരു ലക്ഷം പേരുടെ കാര്യമെടുത്താൽ പരിശോധന നടക്കുന്നത് 18 പേർക്ക് മാത്രം. അതിനുള്ള സജ്ജീകരണങ്ങൾ മാത്രമാണ് ഇന്ത്യയിൽ ഉള്ളത്. ഈ പരിമിതമായ പരിശോധനകൊണ്ടു മാത്രമാണ് കൊറോണ ബാധിതരുടെ എണ്ണം കുറഞ്ഞുനിൽക്കുന്നതെന്നും യഥാർഥ വൈറസ് ബാധിതരുടെ എണ്ണം ഉയർന്നതായിരിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
മാർച്ച് 25 വരെ ഇന്ത്യയിൽ നടന്നത് 25,144 പരിശോധനകളാണ്. ഇന്ത്യയുമായി തട്ടിച്ചു നോക്കിയാൽ അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പരിശോധന നിരക്ക് കൂടുതലാണ്. 3.25 ലക്ഷം പരിശോധനകളിൽ നിന്നാണ് ഇറ്റലി 75,000 കോവിഡ് ബാധിതരെ തിരിച്ചറിഞ്ഞത്. 10 ലക്ഷം ജനങ്ങൾക്കിടയിൽ 5268 എന്ന കണക്കിൽ പരിശോധന നടന്നു. യു.കെയിൽ 10 ലക്ഷം പേർക്കിടയിൽ 1469 എന്ന നിരക്കിൽ പരിശോധന നടന്നു.
ഇന്ത്യയിൽതന്നെ പല സംസ്ഥാനങ്ങളിലെയും പരിശോധന സൗകര്യങ്ങൾ വ്യത്യസ്തമാണ്. കൂടുതൽ പരിശോധന നടന്ന സംസ്ഥാനങ്ങളിൽ കൂടുതൽ കോവിഡ് കേസുകൾ കണ്ടെത്തിയെന്നാണ് കാണാൻ കഴിയുന്നത്. കൊറോണ ബാധ സംശയിക്കുന്നവരെ കണ്ടെത്താനും നിരീക്ഷിക്കാനും പരിശോധിക്കാനും ചികിത്സിക്കാനും ഗതിവേഗം ഉണ്ടാവുകയാണ് വേണ്ടെതന്നും ലോക്ഡൗൺ മാത്രംകൊണ്ട് പ്രശ്നപരിഹാരം ഉണ്ടാവില്ലെന്നും ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇതിനിടെ, സ്രവ പരിശോധനക്ക് സ്വകാര്യ മേഖലക്ക് അനുമതി കൊടുക്കുന്നതിൽ സ്വജന പക്ഷപാതം കാട്ടുന്നുവെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
പരിശോധനക്ക് അനുമതി ലഭിച്ച പലതും സ്റ്റാർ ആശുപത്രികളും ലാബുകളുമാണ്. പരിശോധന കിറ്റ് ലഭ്യമാക്കാൻ അമേരിക്കൻ ബന്ധമുള്ള അഹ്മദാബാദിലെ ഒരു സ്ഥാപനത്തിനു മാത്രം അനുമതി നൽകിയതും ആക്ഷേപമുയർത്തി. കുറഞ്ഞ വിലക്ക് കിറ്റ് ലഭ്യമാക്കാമെന്ന് അറിയിച്ച 18 സ്ഥാപനങ്ങളെ പിന്തള്ളി ഗുജറാത്തിലെ സ്ഥാപനത്തിന് അംഗീകാരം നൽകിയ നടപടി മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയാണെന്ന് മാധ്യമ പ്രവർത്തകനായ സാകേത് ഗോഖലെ കുറ്റപ്പെടുത്തി.
പത്തിരട്ടി വിലയായ 4500 രൂപ പരമാവധി വിലയായി അംഗീകരിക്കപ്പെടുകയും ചെയ്തു. കിറ്റ് ൈലസൻസ് സംബന്ധിച്ച നടപടിക്രമങ്ങളുടെ വിശദാംശങ്ങൾ വിവരാവകാശ നിയമപ്രകാരം സർക്കാറിനോട് തേടിയിരിക്കുകയാണ് ഗോഖലെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.