ഐ.എസ്.ആർ.ഒയുടെ പ്രഥമ എസ്.എസ്.എൽ.വി ദൗത്യം ഇന്ന്; കൗണ്ട്ഡൗൺ തുടങ്ങി

ചെന്നൈ: ഇന്ത്യയുടെ പ്രഥമ എസ്.എസ്.എൽ.വിയുടെ (ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം) ആദ്യ ദൗത്യം ഇന്ന്. ഭൗമ നിരീക്ഷണ ഉപഗ്രഹം-02 (ഇ.ഒ.എസ് -02), 'സ്​പേസ് കിഡ്സ് ഇന്ത്യ' വിദ്യാർഥി സംഘം നിർമിച്ച ഉപഗ്രഹം 'ആസാദിസാറ്റ്' എന്നിവയാണ് ഇന്ത്യൻ സ്​പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) വിക്ഷേപിക്കുക.

അഞ്ചുമണിക്കൂറാണ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ. ഇത് ഞായറാഴ്ച പുലർച്ചെ 2.26ന് ആരംഭിച്ചു. 13 മിനിറ്റ് സഞ്ചരിച്ച ശേഷം ആദ്യം ഇ.ഒ.എസ് -02 ആണ് ഭ്രമണപഥത്തിലെത്തിക്കുക. തുടർന്നാണ് രാജ്യത്തെ സർക്കാർ സ്കൂളുകളിൽനിന്നുള്ള പെൺകുട്ടികൾ 75ാം സ്വാതന്ത്ര്യ ദിനാഘോഷവേളയിൽ വികസിപ്പിച്ച 'ആസാദിസാറ്റ്' വിക്ഷേപിക്കുക.

പി.എസ്.എൽ.വി, ജി.എസ്.എൽ.വി ദൗത്യങ്ങൾക്കുശേഷമാണ് പ്രഥമ ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ റോക്കറ്റ് നിർമിക്കുന്നത്. ഉപഗ്രഹങ്ങൾ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വിക്ഷേപിക്കാനായാണ് ഇവ ഉപയോഗിക്കുക. ഇതിനായുള്ള പരിശ്രമങ്ങൾ ഏതാനും നാളുകളായി ഐ.എസ്.ആർ.ഒയിൽ നടക്കുകയാണ്.

10 മുതല്‍ 500 കിലോ വരെ ഭാരമുള്ള ചെറു ഉപഗ്രഹങ്ങൾ ഭൂമിയുടെ 500 കിലോമീറ്റർ ​താഴെയുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഇതിനാകും. എസ്.എസ്.എൽ.വിക്ക് 34 മീറ്റർ ആണ് നീളം. പി.എസ്.എൽ.വിയേക്കാൾ 10 മീറ്റർ കുറവ്. ചുറ്റളവ് രണ്ടുമീറ്ററാണ്. വാണിജ്യ ദൗത്യങ്ങളില്‍ മുന്നേറ്റം ലക്ഷ്യമിട്ടാണ് പേടകം ഒരുക്കിയിരിക്കുന്നത്. മറ്റു രാഷ്ട്രങ്ങളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കായതിനാല്‍ ചെറിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തിന് എസ്.എസ്.എല്‍.വിയെ തേടി ധാരാളം ആവശ്യക്കാരെത്തുമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ പ്രതീക്ഷ.

Tags:    
News Summary - Countdown for ISRO maiden SSLV mission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.