ന്യൂഡൽഹി: കൊറോണ വൈറസിെൻറ പ്രഭവ കേന്ദ്രമായ ചൈനയിലെ ഹുബെയിൽനിന്ന് യു.എസും ജപ്പാനും പ്രത്യേക വിമാനം അയച്ച് സ്വന്തം പൗരന്മാരെ ഇതിനകം സ്വദേശത്ത് എത്തിച്ചെങ്കിലും ഊഴം കാത്ത് ഇന്ത്യ. രണ്ടു വിമാനങ്ങളിൽ ഇന്ത്യക്കാരെ കൊണ്ടുവരുന്നതിന് ചൈനയുടെ അനുമതി തേടിയത് ദിവസങ്ങൾക്ക് മുമ്പാണ്. ഇക്കാര്യത്തിൽ നടപടികൾ ഇഴയുന്നതിനിടയിൽ, അവിടെ കഴിയുന്ന വിദ്യാർഥികൾ അടക്കമുള്ളവരുടെ കുടുംബങ്ങൾ ആധിയിൽ.
അതേസമയം, ഹുബെയിലെ ഇന്ത്യക്കാരിൽ ഒരാൾക്കു പോലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യൻ പൗരന്മാർക്കിടയിൽ ആഗോളതലത്തിൽ തന്നെ കേരളത്തിലേതാണ് ആദ്യ കേസെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ്കുമാർ വിശദീകരിച്ചു.
ഹുബെയിൽനിന്ന് ഇന്ത്യക്കാരെ കൊണ്ടുവരുന്ന കാര്യത്തിൽ സാവകാശവും സംയമനവും ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹുബെയിൽ 1200ൽപരം ഇന്ത്യക്കാർ ഉണ്ടെന്നാണ് കേന്ദ്രസർക്കാറിെൻറ കണക്ക്. ഇതിൽ 600ൽപരം പേരാണ് തിരിച്ചുവരാൻ വഴി അന്വേഷിച്ച് ചൈനയിലെ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെട്ടത്. പ്രത്യേക വിമാനം അയക്കാൻ ഉദ്ദേശിക്കുന്ന കാര്യം അവരെ അറിയിച്ചിട്ടുണ്ട്.
നാട്ടിലേക്ക് മടങ്ങണമെന്നോ വേണ്ടെന്നോ സർക്കാർ ഉപദേശിക്കുന്നില്ല. സ്വന്തം താൽപര്യപ്രകാരം മടങ്ങുന്നവരെ കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. വരാൻ താൽപര്യമുള്ളവർക്ക് വിമാനത്തിൽ ഇന്ത്യയിലേക്ക് പോരാമെന്നാണ് അറിയിക്കുന്നത്. വരാൻ ഉദ്ദേശിക്കുന്നവരുടെ മറുപടി അനുസരിച്ച് സംവിധാനങ്ങൾ ഒരുക്കും. ഈ പ്രക്രിയ പൂർത്തിയാവുന്നതോടെ ചൈനയുടെ അനുമതി കിട്ടുമെന്നും രവീഷ്കുമാർ വിശദീകരിച്ചു.
അതേസമയം, ചൈനയിൽനിന്ന് യു.എസ് 196 പേരെ കാലിഫോർണിയയിലെത്തിച്ചു. ജപ്പാൻ 206 പേരെ കൊണ്ടുപോയി. അവർ ഇപ്പോൾ പ്രത്യേക ആശുപത്രി സംവിധാനത്തിനു കീഴിൽ നിരീക്ഷണത്തിലാണ്. 14 ദിവസം കഴിയാതെ നിരീക്ഷണം അവസാനിപ്പിക്കരുതെന്നാണ് ലോകാരോഗ്യ സംഘടന വിവിധ രാജ്യങ്ങൾക്ക് നൽകിയിട്ടുള്ള നിർദേശം. രണ്ടാമത്തെ വിമാനം ജപ്പാൻ ചൈനയിലേക്ക് ഉടനെ അയക്കും. ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രം മുന്നറിയിപ്പു നൽകിയിട്ടുണ്ട്. വിമാനങ്ങൾ യാത്ര റദ്ദാക്കുകയാണ്. അതേസമയം, ചൈനീസ് പൗരന്മാർ ഇന്ത്യയിലേക്ക് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ല. പക്ഷേ, അവർ വന്നിറങ്ങുേമ്പാൾ പരിശോധനകൾക്ക് വിധേയമാകേണ്ടി വരും.
ചൈനയുടെ അനുമതിക്ക് കാത്തുനിൽക്കുേമ്പാൾതന്നെ, വൂഹാനിൽനിന്ന് വെള്ളിയാഴ്ച വൈകീട്ട് ഇന്ത്യൻ പൗരന്മാരെ വിമാനമാർഗം ഒഴിപ്പിക്കാൻ പാകത്തിൽ മുന്നൊരുക്കം നടത്തുന്നുണ്ടെന്ന് ബെയ്ജിങ്ങിലെ എംബസി അധികൃതർ പറഞ്ഞു. വൂഹാനിലും പരിസരങ്ങളിലുമുള്ളവരെയാണ് ആദ്യ വിമാനത്തിൽ അയക്കുക. ഹുബെ പ്രവിശ്യയിലും മറ്റുമായി കഴിയുന്നവരെ രണ്ടാമത്തെ വിമാനത്തിൽ അയക്കും.
ചൈനയിൽനിന്ന് എത്തിയവർക്ക് ജാഗ്രത നിർദേശം
ന്യൂഡൽഹി: ചൈനയിൽനിന്ന് മടങ്ങിയ 28 ദിവസത്തിനകം എപ്പോഴെങ്കിലും ശ്വാസംമുട്ടൽ, പനി, ചുമ എന്നിവ തോന്നിയാൽ മാസ്ക് ധരിച്ച് അടുത്ത ചികിത്സാകേന്ദ്രത്തിലെത്തി വിവരം അറിയിക്കണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിെൻറ കൺട്രോൾ റൂമിൽ ബന്ധപ്പെടാവുന്ന നമ്പർ: 011 23978046.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.