മണിപ്പൂരിൽ ‘ഇരട്ട ഹർത്താൽ’; അക്രമ സംഭവങ്ങളിൽ വ്യാപക പ്രതിഷേധം

ഇംഫാൽ: മണിപ്പൂരിൽ തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രതിഷേധിച്ച് വിവിധ സംഘടനങ്ങളുടെ ‘ഇരട്ട ഹർത്താൽ’. സംസ്ഥാനത്തെ മിക്ക പ്രദേശങ്ങളും ഹർത്താലിൽ സ്തംഭിച്ചു. മേയ്തേയ് ആധിപത്യമുള്ള അഞ്ച് താഴ്വര ജില്ലകളിലും നാഗാ ജനവാസ മേഖലകളായ ഉഖ്രുലിലും സേനാപതിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളും മാർക്കറ്റും പൊതുഗതാഗത സംവിധാനങ്ങളുമൊന്നും പ്രവർത്തിച്ചില്ല. ഉറിപോക്, നാഗരം പ്രദേശങ്ങളിൽ പ്രതിഷേധക്കാർ കുത്തിയിരിപ്പ് സമരവും നടത്തി.

ഏപ്രിൽ ഏഴിന് ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലോബി ഗ്രാമത്തിൽ ​സ്ഫോടനത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്ന് മെയ്തേയ് സമുദായത്തിൽപ്പെട്ട സ്ത്രീകളുടെ കൂട്ടായ്മയായ മീര പൈബിസ്, വിവിധ സിവിൽ സൊസൈറ്റി സംഘടനകൾ, സംയുക്ത ആക്ഷൻ കമ്മിറ്റി എന്നിവർ ഞായറാഴ്ച മുതൽ അഞ്ച് ദിവസത്തെ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. സംഭവം വ്യാപകമായ പ്രതിഷേധങ്ങൾക്കും കാരണമായിരുന്നു.

ഏപ്രിൽ 18ന് ഉഖ്രുൽ ജില്ലയിൽ ഇംഫാലിൽ നിന്ന് വരികയായിരുന്ന സിവിലിയൻ വാഹനവ്യൂഹത്തിന് നേരെ സായുധ സംഘം വെടിയുതിർക്കുകയും രണ്ടുപേർ​ കൊല്ലപ്പെടുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച മുതൽ മൂന്ന് ദിവസത്തെ സമ്പൂർണ ബന്ദിന് യുണൈറ്റഡ് നാഗ കൗൺസിലും ആഹ്വാനം ചെയ്തു. ടിഎം കാസോം ഗ്രാമത്തിലുണ്ടായ വെടിവയ്പ്പിൽ വിരമിച്ച സൈനിക ഉദ്യോഗസ്ഥൻ ഉൾപ്പെടെ രണ്ടുപേരാണ് കൊല്ലപ്പെട്ടത്.

2023 മേയ് മാസത്തിലാണ് മണിപ്പൂരിൽ കലാപം പൊട്ടിപുറപ്പെട്ടത്. ഔദ്യോഗിക കണക്കുകൾ പ്രകാരം 250ലേറെ പേർ കൊല്ലപ്പെട്ടിരുന്നു. 2025 ഫെബ്രുവരി 13ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏ​ർപ്പെടുത്തി. തുടർന്ന് 2026 ഫെബ്രുവരി 4ന് രാഷ്ട്രപതി ഭരണം പിൻവലിച്ചു. ഇതോടെ ബി.ജെ.പി നേതൃത്വത്തിലുള്ള എൻ.ഡി.എ സര്‍ക്കാർ അധികാരത്തിലെത്തിയിരുന്നു. 

Tags:    
News Summary - Twin shutdowns protests paralyse Manipur after child deaths convoy attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.