ന്യൂഡൽഹി: ദിശാബോധവും സ്ഥിരതയുമില്ലാത്ത മോദിസർക്കാറിെൻറ വിദേശ, പ്രതിരോധ നയങ്ങളാണ് ഭീകരതയും അതിർത്തിയിൽ വെടിനിർത്തൽ ലംഘനങ്ങളും വർധിക്കാൻ കാരണമെന്ന് കോൺഗ്രസ്. 2014ലെ തെരഞ്ഞെടുപ്പിനു മുമ്പ് യു.പി.എ സർക്കാറിനെതിരെ നരേന്ദ്ര മോദി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചു ചോദിച്ചാണ് കോൺഗ്രസ് രംഗത്തുവന്നത്. ദേശസുരക്ഷ ഒാരോ ദിവസവും അപകടത്തിലാവുകയാണെന്ന് പാർട്ടി വക്താവ് അഭിഷേക് സിങ്വി കുറ്റപ്പെടുത്തി.
സർക്കാർ അനങ്ങാപ്പാറയായി. മോദിസർക്കാറിെൻറ 44 മാസത്തിനിടയിൽ 286 ജവാന്മാരും 138 സാധാരണക്കാരും കൊല്ലപ്പെട്ടു. യു.പി.എ ഭരിച്ച ഇതേ കാലയളവിൽ കൊല്ലപ്പെട്ടത് 115 ജവാന്മാരും 72 സാധാരണക്കാരുമാണ്. ആരുടെ കൈകൾക്കാണ് കരുത്തില്ലാത്തതെന്ന് സിങ്വി ചോദിച്ചു. 44 മാസത്തിനിടയിൽ വെടിനിർത്തൽ ലംഘനങ്ങൾ 2555 ആണെങ്കിൽ യു.പി.എ കാലത്ത് 543 മാത്രമാണ്. ഇരട്ടത്താപ്പ് കാണിക്കാതെ ഇതിന് പ്രധാനമന്ത്രി മറുപടിപറയണം.
‘‘ഒാരോ തവണയും അയൽപക്കത്തേക്ക് വിരൽചൂണ്ടി രക്ഷെപ്പട്ടാൽ പോര. പരിഹരിക്കാൻ പറ്റാത്തതാണെന്ന് ആവർത്തിച്ചാൽ പോര. ദേശീയതയെക്കുറിച്ച് ക്ലാസെടുത്താൽ പോര. 56 ഇഞ്ച് നെഞ്ചളവ് വർത്തമാനത്തിൽ മാത്രമാണ്. അതിർത്തിയിലെ പ്രശ്നങ്ങൾക്ക് കാരണം നയത്തിന് വ്യക്തതയില്ലാത്തതാണ്. കനത്ത സുരക്ഷ സന്നാഹങ്ങൾക്കിടയിലും രാജ്യത്തേക്ക് നുഴഞ്ഞുകയറി ഭീകരർക്ക് സേനാ കേന്ദ്രങ്ങൾ ആക്രമിക്കാൻ കഴിയുന്നതെങ്ങനെയെന്ന് മോദി വ്യക്തമാക്കണം.
ഇൗ സർക്കാറിനു കീഴിൽ ഭീകരർക്ക് ആയുധങ്ങളും പണവും എവിടെനിന്നു കിട്ടുന്നുവെന്ന് പറയണം. ഒാടിപ്പോയ ഭീകരരെ കണ്ടെത്താൻ സമ്പൂർണ നിരീക്ഷണങ്ങൾക്കിടയിലും കഴിയാതെ പോകുന്നതിനെക്കുറിച്ചും വിശദീകരിക്കണം’’ -അഭിഷേക് സിങ്വി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.