ന്യൂഡൽഹി: 15 വർഷം ഡൽഹി ഭരിച്ച കോൺഗ്രസിന് തുടർച്ചയായ മൂന്നാം തവണയും ഡൽഹിയിൽ സീറ്റില്ല. 2025ലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇക്കുറിയും കോൺഗ്രസിന് രാജ്യതലസ്ഥാനത്ത് സീറ്റുണ്ടാവില്ല. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് മുന്നിട്ട് നിന്നിരുന്നുവെങ്കിലും പിന്നീട് അവർ പിന്നാക്കം പോവുകയായിരുന്നു. ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയ കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും കോൺഗ്രസിന് ഡൽഹിയിൽ സീറ്റ് നേടാൻ സാധിച്ചില്ല.
2020ലെ തെരഞ്ഞെടുപ്പിൽ 62 സീറ്റുകളിലാണ് എ.എ.പി ജയിച്ചത്. എട്ട് സീറ്റുകളിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് ഒരു സീറ്റ് പോലും കിട്ടിയില്ല. 2015ലെ തെരഞ്ഞെടുപ്പിൽ 67 സീറ്റുകളിലാണ് എ.എ.പി വിജയിച്ചത്. അന്ന് മൂന്ന് സീറ്റിൽ ബി.ജെ.പി വിജയിച്ചപ്പോൾ കോൺഗ്രസിന് പൂജ്യം സീറ്റാണ് കിട്ടിയത്.
അതേസമയം, തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ എ.എ.പിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനാതെ പറഞ്ഞു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്നതിനിടെയാണ് അവരുടെ പ്രസ്താവന. ആം ആദ്മി പാർട്ടിയെ ജയിപ്പിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് സുപ്രിയ എൻ.ഡി.ടി.വിയോട് പ്രതികരിച്ചു.
ഫലഭൂയിഷ്ഠമായ രാഷ്ട്രീയ കോട്ടകൾ ഞങ്ങൾ അന്വേഷിക്കുകയും അവ കീഴടക്കാൻ ശ്രമിക്കുകയും ചെയ്യും. 15 വർഷമായി കോൺഗ്രസ് അധികാരത്തിലിരുന്ന സ്ഥലമാണ് ഡൽഹി. മികച്ച പ്രചാരണം നടത്തി ഡൽഹിയിൽ ശക്തമായി മത്സരിക്കുകയെന്ന കർത്തവ്യമാണ് തങ്ങൾക്ക് നിർവഹിക്കാനുള്ളതെന്നും സുപ്രിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.